ദുബായ്: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം കടുക്കുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഹോർമൂസ് കടക്കാനാകില്ലെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. എന്നാൽ ഹോർമൂസ് ഒരു അന്താരാഷ്ട്ര ജലപാതയാണെന്നും അതിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ആവശ്യമായ സംരക്ഷണം നൽകാൻ തങ്ങൾ സജ്ജമാണെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) തിരിച്ചടിച്ചു. ഹോർമൂസ് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും ഒരു ഡസൻ ആണവ ബോംബുകളേക്കാൾ തങ്ങൾക്ക് പ്രധാനം ഈ ജലപാതയാണെന്നുമാണ് ഇറാൻ സൈനിക നേതാക്കളുടെ പ്രസ്താവന. ഹോർമൂസ് കടലിടുക്കിൽ ‘ജി എഫ് എസ് ഗാലക്സി’ എന്ന വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം അതീവ ഗുരുതരമായത്.
ഹോർമൂസിലെ കപ്പൽ ആക്രമണത്തിന് മറുപടിയായി ഇറാനിലെ ബന്ദർ അബ്ബാസ്, സിരിക്, ഖഷം തുടങ്ങിയ തീരദേശ മേഖലകളിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ഇറാനിലെ 140-ലേറെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ഡ്രോൺ വർഷം. ഈ ആക്രമണത്തിൽ മാഹ്ഷാഹറിലെ വാട്ടർ പമ്പിംഗ് സ്റ്റേഷനിലെ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ വിവിധ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. ജോർദാൻ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്. ഖത്തറിലുണ്ടായ ആക്രമണത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെടുകയും കുവൈത്തിൽ ഡ്രോൺ വീണ് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം വീണ്ടും യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. സമാധാന കരാർ നിലവിലിരുന്ന സമയത്ത് ബാരലിന് 65 ഡോളർ വരെ താഴ്ന്നിരുന്ന വിലയാണ് ഇപ്പോൾ ഒറ്റയടിക്ക് ഉയർന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം എണ്ണവിലയിൽ നാല് ശതമാനത്തിന്റെ വർധനവുണ്ടായി. നിലവിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 79 മുതൽ 80 ഡോളർ വരെയുള്ള നിരക്കിലേക്ക് എത്തിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമൂസ് പാത നിശ്ചലമാകുന്നതോടെ വരും ദിവസങ്ങളിൽ ആഗോളതലത്തിൽ ഇന്ധനവില ഇനിയും കുത്തനെ ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Iran says ships cannot enter without permission; US says it will provide protection
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





