വാഷിങ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖ നേതാവും സൗത്ത് കരോലിനയിൽ നിന്നുള്ള യുഎസ് സെനറ്ററുമായ ലിൻഡ്സി ഗ്രഹാം (71) അന്തരിച്ചു. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ഞായറാഴ്ച രാവിലെ ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ശനിയാഴ്ച രാത്രി കാപിറ്റോൾ ഹില്ലിലെ അദ്ദേഹത്തിന്റെ വസതിയിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അടിയന്തര വൈദ്യസഹായ സംഘം എത്തിയിരുന്നതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
മുൻപ് ഡൊണാൾഡ് ട്രംപിന്റെ ശക്തനായ വിമർശകനായിരുന്ന ഗ്രഹാം, പിന്നീട് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തരായ സഖ്യകക്ഷികളിൽ ഒരാളായി മാറിയിരുന്നു. ഗ്രഹാമിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ, താൻ അറിഞ്ഞിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വ്യക്തികളിൽ ഒരാളും സെനറ്ററുമായിരുന്നു അദ്ദേഹമെന്നും കഠിനാധ്വാനിയായ ദേശാഭിമാനിയായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
പ്രതിരോധ കാര്യങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന ഗ്രഹാം, ഇസ്രായേലിന്റെയും ഉക്രെയ്ന്റെയും പ്രമുഖ പിന്തുണക്കാരനും ഇറാന്റെ എതിരാളിയുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉക്രെയ്ൻ സന്ദർശിച്ച അദ്ദേഹം പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യോമപ്രതിരോധ ആവശ്യങ്ങളെക്കുറിച്ചും റഷ്യയ്‌ക്കെതിരായ ഉപരോധ ബില്ലിനെപ്പറ്റിയും ഇരുനേതാക്കളും ചർച്ച ചെയ്തതായി സെലൻസ്കി അറിയിച്ചു. റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്ക് റഷ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ചൈനയ്ക്ക് നിർണ്ണായക പങ്ക് വഹിക്കാനാകുമെന്ന് ഗ്രഹാം വെള്ളിയാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
യുഎസ് വ്യോമസേനയിൽ അഭിഭാഷകനായും സൗത്ത് കരോലിന എയർ നാഷണൽ ഗാർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുള്ള ലിൻഡ്സി ഗ്രഹാം 2002-ലാണ് യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിനുമുമ്പ് 1994-ൽ സൗത്ത് കരോലിനയിലെ മൂന്നാമത്തെ കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് യുഎസ് പ്രതിനിധി സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സെനറ്റ് ബജറ്റ് കമ്മിറ്റി ചെയർമാനായും അപ്രോപ്രിയേഷൻസ്, ജുഡീഷ്യറി, പരിസ്ഥിതി-പൊതുമരാമത്ത് സമിതികളിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതനായ അദ്ദേഹം സൗത്ത് കരോലിനയിലെ സെനേക്കയിലാണ് താമസിച്ചിരുന്നത്.
US Republican Senator Lindsey Graham dies
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





