ഒട്ടാവ: കുറഞ്ഞ മൂല്യമുള്ള ഷിപ്‌മെന്റുകൾക്ക് യൂറോപ്യൻ യൂണിയൻ (ഇ.യു) പുതിയ കസ്റ്റംസ് ചട്ടങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ചില യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള പാഴ്സൽ വിതരണം താൽക്കാലികമായി നിർത്തിവെച്ചതായി കാനഡ പോസ്റ്റ് അറിയിച്ചു. ജർമ്മനി, ഫ്രാൻസ്, ഇറ്റലി, അയർലൻഡ്, ഓസ്ട്രിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്ക്, ഫിൻലൻഡ്, ലക്സംബർഗ്, പോർച്ചുഗൽ, സ്പെയിൻ തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിലേക്കുള്ള പാഴ്സലുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്വീകരിക്കില്ലെന്ന് കാനഡ പോസ്റ്റ് വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി. അതേസമയം, ഉൽപ്പന്നം വാങ്ങുന്നയാൾ നികുതി ഒടുക്കുന്ന ‘ഡെലിവേർഡ് ഡ്യൂട്ടീസ് അൺപെയ്ഡ്’ വ്യവസ്ഥ ബാധകമാക്കാൻ സാധിക്കുന്ന പോളണ്ട്, ലാത്വിയ, സ്വീഡൻ തുടങ്ങിയ മറ്റ് ഇ.യു രാജ്യങ്ങളിലേക്കുള്ള സേവനം തുടരുമെന്നും കാനഡ പോസ്റ്റ് അറിയിച്ചു.
യൂറോപ്യൻ യൂണിയന് പുറത്തുനിന്ന് വരുന്ന 150 യൂറോയോ (ഏകദേശം 240 കനേഡിയൻ ഡോളർ) അതിൽ താഴെയോ മൂല്യമുള്ള പാഴ്സലുകൾക്ക് ബുധനാഴ്ച മുതൽ 3 യൂറോ കസ്റ്റംസ് നികുതി ഏർപ്പെടുത്തിക്കൊണ്ടുള്ള പരിഷ്കാരം നിലവിൽ വന്നിരുന്നു. മുൻപ് ഇത്തരം പാഴ്സലുകൾക്ക് നികുതി ഇളവ് നൽകിയിരുന്നെങ്കിലും, നിലവിലെ ഓൺലൈൻ വ്യാപാര യുഗത്തിന് ഈ നിയമം അനുയോജ്യമല്ലെന്നാണ് യൂറോപ്യൻ യൂണിയന്റെ വിലയിരുത്തൽ. 2025-ൽ 5.9 ബില്യൺ കുറഞ്ഞ മൂല്യമുള്ള പാഴ്സലുകളാണ് ഇ.യുവിലേക്ക് എത്തിയതെന്നും ഇത് ആകെ ഇറക്കുമതിയുടെ 97 ശതമാനമാണെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു. പല പാഴ്സലുകളുടെയും മൂല്യം കുറച്ചു കാണിച്ചും തെറ്റായ വിവരങ്ങൾ നൽകിയും നികുതി വെട്ടിക്കുന്നത് തടയാനും പ്രാദേശിക ബിസിനസുകൾക്ക് തുല്യമായ അവസരം ഉറപ്പാക്കാനുമാണ് ഈ താൽക്കാലിക നടപടിയെന്നും അധികൃതർ വ്യക്തമാക്കി.
കുറഞ്ഞ മൂല്യമുള്ള പാഴ്സലുകൾക്കുള്ള നികുതി ഇളവുകൾ മറ്റ് രാജ്യങ്ങളും കർശനമാക്കുന്ന പശ്ചാത്തലത്തിലാണ് ഇ.യുവിന്റെ നടപടി. 800 യു.എസ് ഡോളറിൽ താഴെയുള്ള പാഴ്സലുകൾക്ക് നികുതി ഒഴിവാക്കിയിരുന്ന ദശാബ്ദങ്ങൾ പഴക്കമുള്ള നിയമം കഴിഞ്ഞ ഓഗസ്റ്റിൽ അമേരിക്കയും റദ്ദാക്കിയിരുന്നു. നിലവിൽ മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് വരുന്ന 150 ഡോളറോ അതിൽ താഴെയോ മൂല്യമുള്ള ഷിപ്‌മെന്റുകൾക്ക് കാനഡയും സമാനമായ നികുതിയിളവ് നൽകുന്നുണ്ട്. ബാധിക്കപ്പെട്ട വിപണികളിൽ പുതിയ ചട്ടങ്ങൾക്ക് അനുസൃതമായ പരിഹാരങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് കാനഡ പോസ്റ്റ് കൂട്ടിച്ചേർത്തു.
New customs rules for EU countries; Canada Post seeks alternatives
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





