ക്യാംപ്ബെൽട്ടൺ: ന്യൂ ബ്രൺസ്വിക്കിലുള്ള ചാർലോ നദിയിലേക്ക് കാർ മനപ്പൂർവം ഓടിച്ചിറക്കിയതായി സംശയിക്കുന്ന രണ്ട് പുരുഷന്മാരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി ആർസിഎംപി. ജൂൺ 20-ന് ലെവെസ്ക് പാലത്തിന് സമീപം രണ്ട് പേർ ചേർന്ന് കാർ നദിയിലേക്ക് ഇറക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ക്യാംപ്ബെൽട്ടൺ പൊലീസിന് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വാഹനം പൂർണമായും വെള്ളത്തിൽ മുങ്ങിയതിന് ശേഷം ഒരാൾ കാറിന്റെ മുകളിലേക്കും, മറ്റൊരാൾ കാറിന്റെ ഡിക്കിയിലേക്കും കയറിയതായി പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളിൽ നിന്നുള്ള ചില ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവയ്ക്ക് വ്യക്തത കുറവാണെങ്കിലും, പ്രതികളെ തിരിച്ചറിയാൻ ഈ ചിത്രങ്ങൾ സഹായിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇതിൽ ഒരാൾ കറുത്ത വസ്ത്രം ധരിച്ച്, മുടി വളരെ ചെറുതായി വെട്ടിയ ആളാണ്. രണ്ടാമത്തെയാൾ നേവി ബ്ലൂ ടി-ഷർട്ടും ബേസ്ബോൾ തൊപ്പിയും ധരിച്ചിരിക്കുന്നു. രണ്ടുപേരും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരാണ്.
സംഭവത്തിന് ഉപയോഗിച്ചത് കറുത്ത നിറത്തിലുള്ള ‘ഷെവ്രൊലെറ്റ് അവിയോ’ കാറാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രങ്ങളിലുള്ള ആളുകളെക്കുറിച്ചോ, ഈ സംഭവത്തെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ ഉടൻ തന്നെ ക്യാംപ്ബെൽട്ടൺ ആർസിഎംപിയെ (506-789-6000) ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Car deliberately driven into the river; Campbellton police seek public assistance to locate the suspects.






