അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിപുലമായ പുതിയ താരിഫ് നിയമങ്ങളുടെ പശ്ചാത്തലത്തിൽ സാമ്പത്തിക തടസ്സങ്ങൾ നേരിടാൻ തയ്യാറെടുക്കാൻ ലിബറൽ നേതാവ് മാർക്ക് കാർണി കനേഡിയൻ ജനതയ്ക്ക് മുന്നറിയിപ്പ് നൽകുന്നു. പുതിയ താരിഫ് നിയമങ്ങൾ അമേരിക്കയെ സാമ്പത്തിക ഇടിവിലേക്ക് നയിക്കുകയും കാനഡയിൽ തൊഴിൽ നഷ്ടങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. ഒക്‌വിൽ, ഒന്റാറിയോയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിച്ച കാർണി, എല്ലാ വിദേശ നിർമ്മിത വാഹനങ്ങൾക്കും 25 ശതമാനം താരിഫ് ഉൾപ്പെടെയുള്ള പുതിയ നിയമങ്ങൾ, പ്രത്യേകിച്ച് ഓട്ടോമൊബൈൽ വ്യവസായത്തെ ആശ്രയിക്കുന്ന പ്രദേശങ്ങളിൽ, കാനഡയിലെ തൊഴിലവസരങ്ങൾക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു
“മുന്നിൽ ചില കഠിനമായ ദിവസങ്ങളുണ്ട്. ഞാൻ അത് മറച്ചുവെക്കുന്നില്ല,” എന്ന് കാർണി പറഞ്ഞു. ബാധിക്കപ്പെട്ട തൊഴിലാളികളെ സഹായിക്കാൻ ലിബറലുകൾ തൊഴിൽ ഇൻഷുറൻസിൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, സാമ്പത്തിക നാശനഷ്ടങ്ങൾ പൂർണ്ണമായും ഒഴിവാക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രെക്സിറ്റ് കാലത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായിരുന്ന അനുഭവം പങ്കുവച്ച കാർണി, വിപണിയുടെ ആദ്യകാല പ്രതികരണം തന്നെ “ഭാവിയിലെ തൊഴിൽ വെട്ടിക്കുറയ്ക്കൽ, ഉയർന്ന പണപ്പെരുപ്പം എന്നിവയെ” സൂചിപ്പിക്കുന്നുവെന്ന് പറഞ്ഞു.
അതേസമയം, കൺസർവേറ്റീവ് നേതാവ് പിയറി പൊയിലിവ്ര, കാർണിയുടെ നേതൃത്വത്തെ വിമർശിക്കുകയും, ട്രംപ് പറഞ്ഞതായി അവകാശപ്പെടുന്ന “ഒരു ലിബറലുമായി ഇടപെടാനാണ് എനിക്കിഷ്ടം” എന്ന പ്രസ്താവന ഉയർത്തികാട്ടുകയും ചെയ്തു, ഇത് ലിബറലുകളെ ദുർബലരായി ട്രംപ് കാണുന്നുവെന്ന് സൂചിപ്പിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു. ഊർജ്ജ, അടിസ്ഥാന സൗകര്യ പദ്ധതികൾ ത്വരിതപ്പെടുത്തി കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സ്വയംപര്യാപ്തമാക്കുമെന്ന് പൊയിലിവ്ര പ്രതിജ്ഞയെടുത്തു, “ഞാൻ കാനഡയ്ക്ക് വേണ്ടി നിലകൊള്ളുമെന്നതിനാൽ ട്രംപ് എന്നെ പിന്തുണയ്ക്കുന്നില്ല” എന്ന് അദ്ദേഹം പറഞ്ഞു.


