ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് യുഎഇയിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് പ്രഖ്യാപിച്ച 30 ദിവസത്തെ വിസ ഇളവ് (ഗ്രേസ് പീരിയഡ്) ജൂലൈ ഒൻപത് വരെ പ്രയോജനപ്പെടുത്താമെന്ന് യുഎഇ അധികൃതർ അറിയിച്ചു. വിമാന സർവീസുകൾ തടസ്സപ്പെട്ടതുമൂലം വിസ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർക്കും, അനധികൃതമായി രാജ്യത്ത് തുടരേണ്ടി വന്നവർക്കും പിഴ കൂടാതെ താമസം നിയമവിധേയമാക്കാനോ രാജ്യം വിടാനോ ഈ ആനുകൂല്യം വഴി സാധിക്കും. ജൂൺ 10 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമം വഴി ആയിരക്കണക്കിന് പ്രവാസികൾക്കാണ് താത്കാലിക ആശ്വാസം ലഭിക്കുന്നത്.
മേഖലയിലെ യുദ്ധസാഹചര്യങ്ങളും യാത്രാതടസ്സങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ മാർച്ച് മാസത്തിലാണ് യുഎഇ സർക്കാർ ആദ്യമായി ഇളവുകൾ അനുവദിച്ചത്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഇപ്പോൾ സാധാരണ നിലയിലേക്ക് മടങ്ങിവരുന്ന പശ്ചാത്തലത്തിലാണ്, രേഖകൾ ശരിയാക്കാൻ ആളുകൾക്ക് ഒടുവിലത്തെ അവസരമായി ജൂലൈ 9 വരെ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ഇളവ് അനുവദിച്ച് കിട്ടിയ ഈ സമയത്തിനുള്ളിൽ വിസ പുതുക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള നടപടികൾ പൂർത്തിയാക്കാം.
ഗ്രേസ് പീരിയഡ് തീരുന്നതുവരെ കാത്തുനിൽക്കാതെ, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം യാത്ര തിരിക്കണമെന്ന് അധികൃതർ അറിയിച്ചു.. ഇതിനായി പ്രത്യേക അടിയന്തര അനുമതികളോ അധിക നടപടിക്രമങ്ങളോ ആവശ്യമില്ല. സാധാരണ യാത്രാ നടപടികൾ പൂർത്തിയാക്കി വിമാനത്താവളങ്ങൾ വഴി യാത്രക്കാർക്ക് മടങ്ങാവുന്നതാണ്. ജൂലൈ 9-നകം ഈ ആനുകൂല്യം പ്രയോജനപ്പെടുത്താത്തവർക്കെതിരെ പിന്നീട് കർശനമായ പിഴയും നിയമനടപടികളും ഉണ്ടാകുമെന്നും യുഎഇ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
UAE extends grace period to July 9 to allow people to return home without penalty










