ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചിപ്പി ഉത്പാദന കേന്ദ്രമായ പ്രിൻസ് എഡ്വേർഡ് ഐലൻഡിനെ (PEI) പ്രതിസന്ധിയിലാക്കി രണ്ട് മാരക പരാദ രോഗങ്ങൾ പടരുന്നു ചിപ്പികളുടെ വളർച്ചയെയും അതിജീവനത്തെയും ദോഷകരമായി ബാധിക്കുന്ന ‘എംഎസ്എക്സ്’ (MSX), ‘ഡെർമോ’ (Dermo) എന്നീ ജലാശയ രോഗങ്ങളാണ് പ്രവിശ്യയിലെ തീരങ്ങളിൽ വ്യാപിക്കുന്നത്. ചിലയിടങ്ങളിൽ നൂറ് ശതമാനം വരെ നാശനഷ്ടം രേഖപ്പെടുത്തിയതോടെ വ്യവസായം കടുത്ത പ്രതിസന്ധിയിലായെങ്കിലും, രോഗപ്രതിരോധ ശേഷിയുള്ള പുതിയ വിത്തിനങ്ങളിലൂടെ മേഖലയെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് അധികൃതർ.
2024 ജൂലൈയിലാണ് ബെഡെക് ബേയിൽ ആദ്യമായി എംഎസ്എക്സ് (മൾട്ടിന്യൂക്ലിയേറ്റ് സ്ഫിയർ അൺനോൺ) രോഗബാധ കണ്ടെത്തുന്നത്. മനുഷ്യന്റെ ആരോഗ്യത്തിന് ഇത് യാതൊരുവിധ ഭീഷണിയും ഉയർത്തുന്നില്ലെങ്കിലും ചിപ്പികളുടെ വളർച്ചാ നിരക്ക് കുറയ്ക്കാനും അവ കൂട്ടത്തോടെ ചത്തുപോകാനും ഇത് കാരണമാകുന്നു. ഇതിന് പിന്നാലെ 2025 ജൂലൈയിൽ എഗ്‌മോണ്ട് ബേയിൽ സമാനമായ രീതിയിൽ നാശനഷ്ടമുണ്ടാക്കുന്ന ‘ഡെർമോ’ (പെർകിൻസോസിസ്) രോഗബാധയും സ്ഥിരീകരിച്ചു. കഴിഞ്ഞ ശീതകാലത്ത് ഉണ്ടായ കടുത്ത രോഗബാധയിൽ മൂന്ന് വർഷം പ്രായമായ മുത്തുച്ചിപ്പികൾ പലയിടങ്ങളിലും പൂർണ്ണമായും ചത്തുപോയതായി പിഇഐ അക്വാകൾച്ചർ അലയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ വാരിസ് വ്യക്തമാക്കി. പ്രവിശ്യയിലെ ചില ഭാഗങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ പ്രതിസന്ധിയാണ് നേരിടുന്നതെങ്കിലും കാനഡയിലെ ഈ പരമ്പരാഗത വ്യവസായ മേഖല ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധർ. അടിയന്തര സാഹചര്യ കണക്കിലെടുത്ത്, രോഗപ്രതിരോധ ശേഷിയുള്ള മുത്തുച്ചിപ്പി വിത്തുകളും ബ്രീഡിംഗിനാവശ്യമായ വിത്തുചിപ്പികളും അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അനുമതി നൽകിയിട്ടുണ്ട്.
പശുക്കളിലും ധാന്യങ്ങളിലും മികച്ച ഉത്പാദനവും രോഗപ്രതിരോധ ശേഷിയുമുള്ള ഇനങ്ങളെ ശാസ്ത്രീയമായി തിരഞ്ഞെടുക്കുന്നത് പോലെ, ഈ പരാദ രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള മുത്തുച്ചിപ്പികളെ പ്രാദേശികമായി വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം. ഇതിനായി പതിറ്റാണ്ടുകളായി ഈ രംഗത്ത് ഗവേഷണം നടത്തുന്ന യുഎസ് മുത്തുച്ചിപ്പി വ്യവസായ മേഖലയുടെ സാങ്കേതിക സഹായവും പ്രയോജനപ്പെടുത്തുന്നുണ്ട്.
മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ വൻ സാമ്പത്തിക പാക്കേജുകളാണ് കനേഡിയൻ ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകൾ കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. ഫെഡറൽ സർക്കാർ 4.2 മില്യൺ ഡോളറും പിഇഐ പ്രവിശ്യാ സർക്കാർ 12 മില്യൺ ഡോളറിലധികവും ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. ഈ ധനസഹായം വലിയൊരു വിഭാഗത്തിന് ആശ്വാസമാകുമെങ്കിലും, പരമ്പരാഗതമായി ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ചെറുകിട കർഷകർക്കും പൊതു ജലാശയങ്ങളിൽ നിന്ന് മുത്തുച്ചിപ്പി ശേഖരിക്കുന്ന മത്സ്യത്തൊഴിലാളികൾക്കും കൂടുതൽ സഹായങ്ങൾ ആവശ്യമാണെന്ന് പിഇഐ അക്വാകൾച്ചർ അലയൻസ് ചൂണ്ടിക്കാണിക്കുന്നു.
ഇവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുനരധിവാസ പദ്ധതികൾക്കായി സർക്കാരുമായി ചർച്ചകൾ തുടരുകയാണ്. ഇറക്കുമതി ചെയ്യുന്ന വിത്തുകൾ ഉപയോഗിച്ച് കൃഷി പുനരാരംഭിച്ചാലും വിപണിയിലേക്ക് ആവശ്യമായ വലുപ്പത്തിൽ മുത്തുച്ചിപ്പികൾ വളർച്ചയെത്താൻ ഏകദേശം മൂന്ന് വർഷത്തോളം സമയമെടുക്കും. രോഗബാധ കാര്യമായി ബാധിക്കാത്ത ചില പ്രദേശങ്ങളിൽ ഇപ്പോഴും ഉത്പാദനവും വിതരണവും നടക്കുന്നുണ്ടെങ്കിലും, മുൻപത്തെപ്പോലെ സജീവമാകാൻ കുറച്ചു വർഷങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും. ആധുനിക സാങ്കേതികവിദ്യയിലേക്കും ശാസ്ത്രീയമായ കൃഷിരീതികളിലേക്കും ഈ മേഖല മാറുന്നതുവരെ കർഷകർക്ക് കൃത്യമായ പിന്തുണ നൽകുക എന്നതാണ് നിലവിലെ പ്രധാന വെല്ലുവിളി.
Deadly Parkinson's disease outbreak: Prince Edward Island industry in deep crisis
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










