വാൻകൂവർ: ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച് പരസ്പരം വെടിവെക്കുന്ന അപകടകരമായ വിനോദത്തിനിടെ സുഹൃത്ത് കൊല്ലപ്പെട്ട കേസിൽ ബി.സിയിൽ യുവാവിന് നാല് വർഷം തടവ് ശിക്ഷ. ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ ആദം ജോൺ സ്റ്റീൻബെർഗനെയാണ് (36) കോടതി തടവിന് ശിക്ഷിച്ചത്. സുഹൃത്തായ മൈക്കൽ ലെയർ (42) കൊല്ലപ്പെട്ട കേസിൽ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ശിക്ഷ. പ്രതിയുടേത് അതിരുകടന്ന അശ്രദ്ധയാണെന്ന് കോടതി നിരീക്ഷിച്ചു.
2023 മാർച്ച് 12-ന് വാൻകൂവർ ഐലൻഡിലെ ജോർദാൻ റിവർ പ്രദേശത്തായിരുന്നു സംഭവം. തലേദിവസം രാത്രി മുഴുവൻ മദ്യപിക്കുകയും ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്ത ഇരുവർക്കും നേരം പുലർന്നപ്പോൾ കാട്ടുപ്രദേശത്ത് പോയി തോക്കുകൾ പരീക്ഷിക്കാൻ തോന്നി. തുടർന്ന് വനമേഖലയിലെ മഞ്ഞുനിറഞ്ഞ റോഡിൽ വെച്ച് ഇരുവരും ഈ അപകടകരമായ കളിയിൽ ഏർപ്പെടുകയായിരുന്നു. മരിക്കാൻ ഒട്ടും ഭയമില്ലെന്ന് പറഞ്ഞ് മൈക്കൽ ലെയർ തന്നെയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച് തന്നെ വെടിവെക്കാൻ സുഹൃത്തിനെ പ്രേരിപ്പിച്ചത്. മുൻപും ഇവർ മറ്റൊരു ജാക്കറ്റ് ഉപയോഗിച്ച് ഇത്തരത്തിൽ കളിച്ച് വിജയിച്ചിരുന്നു.
എന്നാൽ ഇത്തവണ സ്റ്റീൻബെർഗൻ semi-automatic പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തപ്പോൾ, വെടിയുണ്ട ജാക്കറ്റ് തുളച്ച് മൈക്കലിന്റെ നെഞ്ചിലേക്ക് കയറി. ആദ്യം സുഹൃത്ത് അഭിനയിക്കുകയാണെന്നാണ് സ്റ്റീൻബെർഗൻ കരുതിയത്. എന്നാൽ ആഴത്തിൽ മുറിവേറ്റ മൈക്കലിന്റെ നെഞ്ചിൽ നിന്ന് അതിവേഗം രക്തം വാർന്നുപോയി. മൊബൈൽ റേഞ്ചില്ലാത്ത വനപ്രദേശത്തുനിന്ന് സുഹൃത്തിനെ രക്ഷിക്കാൻ സ്റ്റീൻബെർഗൻ പരമാവധി ശ്രമിച്ചെങ്കിലും, ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മൈക്കൽ മരണപ്പെടുകയായിരുന്നു. രണ്ട് ചെറിയ കുട്ടികളുടെ പിതാവാണ് കൊല്ലപ്പെട്ട മൈക്കൽ ലെയർ.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലൈസൻസില്ലാത്ത തോക്കുകളും നിരോധിത ആയുധങ്ങളും പ്രതിയുടെ പക്കൽ നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തിൽ പ്രതി അതീവ ദുഃഖിതനാണെന്നും തനിക്ക് പകരമായി സുഹൃത്തിന്റെ ജീവൻ തിരിച്ചുനൽകാൻ കഴിഞ്ഞിരുന്നെങ്കിൽ അതിന് തയ്യാറാകുമായിരുന്നു എന്ന് പോലീസിനോട് പറഞ്ഞതായും കോടതി രേഖകളിൽ വ്യക്തമാക്കുന്നു. ജയിൽ ശിക്ഷയ്ക്ക് പുറമേ പ്രതിക്ക് ആയുധങ്ങൾ കൈവശം വെക്കുന്നതിന് കോടതി ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. B.C. man jailed for killing friend during drunken bulletproof vest game കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




