വാൻകൂവർ : ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഭൂരിഭാഗം 911 അടിയന്തര സേവന ഓപ്പറേറ്റർമാരെയും ഡിസ്പാച്ചർമാരെയും പ്രതിനിധീകരിക്കുന്ന യൂണിയൻ സമരത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഇ-കോം (E-Comm) ജീവനക്കാരുടെ സംഘടനയായ സിയുപിഇ ലോക്കൽ 8911 (CUPE local 8911) നടത്തിയ വോട്ടെടുപ്പിൽ 95 ശതമാനം അംഗങ്ങളും സമര പ്രഖ്യാപനത്തെ റിപ്പോർട്ടുകളുണ്ട്. നിലവിലെ അടിയന്തര സേവന സംവിധാനം കടുത്ത സമ്മർദ്ദത്തിലാണെന്നും അമിത ജോലിഭാരവും ജീവനക്കാരുടെ കുറവും പരിഹരിക്കാൻ തൊഴിലുടമയുടെ പുതിയ നിർദ്ദേശങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നും യൂണിയൻ പ്രസിഡന്റ് ഡൊണാൾഡ് ഗ്രാന്റ് അറിയിച്ചു.
ജോലിയുടെ ഉത്തരവാദിത്തത്തിന് അനുയോജ്യമായ ശമ്പള വർദ്ധനവ്, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കൽ, ആരോഗ്യ-ക്ഷേമ ആനുകൂല്യങ്ങൾ എന്നിവയാണ് യൂണിയൻ പ്രധാനമായും ആവശ്യപ്പെടുന്നത്. സമരത്തിലേക്ക് കടന്നാലും പൊതുജനങ്ങൾക്കുള്ള 911 അടിയന്തര സേവനങ്ങൾ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള എസൻഷ്യൽ സർവീസസ് ഓർഡർ (Essential Services Order) സംബന്ധിച്ച ചർച്ചകൾ പൂർത്തിയാകുന്നതോടെ സംഘടനയ്ക്ക് നിയമപരമായി സമരം ആരംഭിക്കാൻ സാധിക്കും. നിലവിൽ സമരത്തിനുള്ള 72 മണിക്കൂർ മുൻകൂർ നോട്ടീസ് യൂണിയൻ നൽകിയിട്ടില്ല. ഒത്തുതീർപ്പ് ചർച്ചകൾക്കായി ഇരുവിഭാഗവും വെള്ളിയാഴ്ചയും അടുത്ത ബുധനാഴ്ചയും വീണ്ടും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
അടിയന്തര സേവനങ്ങൾക്ക് തടസ്സം ഉണ്ടാകാതിരിക്കാൻ ബിസി ലേബർ റിലേഷൻസ് ബോർഡുമായി (LRB) ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഇ-കോം പ്രസ്താവനയിൽ വ്യക്തമാക്കി. ഇരുപക്ഷവും തമ്മിൽ ധാരണയിലെത്താൻ ലേബർ റിലേഷൻസ് ബോർഡിന്റെ മധ്യസ്ഥർ ശ്രമിക്കുന്നുണ്ടെന്ന് ബിസി പബ്ലിക് സേഫ്റ്റി മന്ത്രി നിന ക്രെയ്ഗർ അറിയിച്ചു. പ്രവിശ്യയിലെ 33 പോലീസ് ഏജൻസികൾക്കും 40 ഫയർ ഡിപ്പാർട്ട്മെന്റുകൾക്കും ഡിസ്പാച്ചിംഗ് സേവനങ്ങൾ നൽകുന്ന ഇ-കോം ജീവനക്കാരാണ് ബ്രിട്ടീഷ് കൊളംബിയയിലെ 91 ശതമാനം പ്രാരംഭ 911 കോളുകൾക്കും മറുപടി നൽകുന്നത്. 2025-ൽ മാത്രം രണ്ട് മില്യണിലധികം 911 കോളുകളാണ് ഈ സംവിധാനം കൈകാര്യം ചെയ്തതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
911 emergency service workers in British Columbia to strike; 95 percent vote
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



