വാൻകൂവർ : ക്രിസ്ത്യൻ ബ്രദേഴ്സ് സംഘടനയുടെ കീഴിലുള്ള സ്കൂളുകളിൽ നടന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട കേസിൽ നിർദ്ദേശിക്കപ്പെട്ട 30 മില്യൺ ഡോളറിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ മാപ്പപേക്ഷ ഉൾപ്പെടുത്തിയില്ല. 1976-നും 2013-നും ഇടയിൽ വാൻകൂവർ കോളേജ്, സെന്റ് തോമസ് മോർ കൊളീജിയറ്റ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പീഡനത്തിനിരയായ ഇരുന്നൂറിലധികം മുൻ വിദ്യാർത്ഥികളുമായാണ് ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നത്. എന്നാൽ, സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗികമായ ക്ഷമാപണം ഇല്ലാത്തത് അംഗീകരിക്കാനാവില്ലെന്ന് ഇരകളായ വിദ്യാർത്ഥികൾ വ്യക്തമാക്കിയതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ന്യൂഫൗണ്ട്‌ലൻഡിലെ മൗണ്ട് കാഷെൽ അനാഥാലയത്തിൽ പീഡനാരോപണം നേരിട്ട ആറ് ക്രിസ്ത്യൻ ബ്രദേഴ്സ് അംഗങ്ങളെ കുറ്റാരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതായും പിന്നീട് ഇവരെ വാൻകൂവറിലെ സ്കൂളുകളിൽ അധ്യാപകരായി നിയമിച്ചതായും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നുണ്ട്.
കുറ്റാരോപിതരായ ഈ ആറ് പേരും മൗണ്ട് കാഷെലിലെ സംഭവങ്ങളിൽ 1990-കളിൽ ശിക്ഷിക്കപ്പെട്ടവരാണ്. ബ്രട്ടീഷ് കൊളംബിയയിലെ സ്കൂളുകളിലും ഇവരിൽ നിന്ന് സമാനമായ പീഡനങ്ങൾ നേരിടേണ്ടി വന്നതായി 2021-ൽ ഫയൽ ചെയ്ത ക്ലാസ്-ആക്ഷൻ ഹർജിയിൽ മുൻ വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. സ്കൂൾ മാനേജ്‌മെന്റും റോമൻ കാത്തലിക് ആർച്ച് ഡയോസിസ് ഓഫ് വാൻകൂവറും പീഡനവിവരങ്ങൾ മറച്ചുവെച്ചുവെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ അനുരഞ്ജന പ്രക്രിയയുടെ ഭാഗമായുള്ള ക്ഷമാപണം നടത്താൻ സാധിക്കൂ എന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. കേസിൽ ഒത്തുതീർപ്പുണ്ടായാൽ ഇരകളുടെ സാന്നിധ്യത്തിൽ പരസ്യമായി മാപ്പുചോദിക്കുമെന്ന് സെന്റ് തോമസ് മോർ കൊളീജിയറ്റ് പ്രസിഡന്റ് സ്റ്റീഫൻ ഗാർലൻഡ് അറിയിച്ചു. എന്നാൽ, ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള ഒത്തുതീർപ്പ് വ്യവസ്ഥകൾ നീതിപൂർവ്വമല്ലെന്ന് ഹർജിക്കാർ ആരോപിച്ചു. നിർദ്ദിഷ്ട ഒത്തുതീർപ്പ് കരാറിൽ അന്തിമ തീരുമാനം എടുക്കുന്നതിനായുള്ള വാദം ജൂലൈ 6-ന് ബ്രട്ടീഷ് കൊളംബിയ സുപ്രീം കോടതിയിൽ പുനരാരംഭിക്കും. ജസ്റ്റിസ് സൈമൺ കോവൽ ആയിരിക്കും കരാറിൽ അന്തിമ വിധി പുറപ്പെടുവിക്കുക.
Christian Brothers abuse case: No apology in $30 million settlement
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



