ഒട്ടാവ: മാരകമായ ഹാന്റാവൈറസ് പടർന്നുപിടിച്ച വിദേശ ക്രൂയിസ് കപ്പലുമായി സമ്പർക്കമുണ്ടായ മൂന്ന് കാനഡക്കാർ നിരീക്ഷണത്തിൽ. വൈറസ് ബാധ സ്ഥിരീകരിച്ച കപ്പലിൽ യാത്ര ചെയ്ത രണ്ട് പേരും, അവർക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച ഒരാളുമാണ് നിലവിൽ ഒന്റാറിയോയിലും ക്യുബെക്കിലുമായി വീടുകളിൽ സ്വയം ഐസൊലേഷനിൽ കഴിയുന്നത്. കപ്പലിലെ യാത്രക്കാരുമായി സമ്പർക്കമുണ്ടായേക്കാമെന്ന കണക്കുകൂട്ടലിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇവരെ നിരീക്ഷണത്തിലാക്കിയതെന്ന് പൊതുജനാരോഗ്യവകുപ്പ് അറിയിച്ചു.
ഏകദേശം രണ്ടാഴ്ച മുമ്പ് ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലേന ദ്വീപിൽ വെച്ചാണ് രണ്ട് കാനഡക്കാർ കപ്പലിൽ നിന്ന് ഇറങ്ങിയത്. കപ്പലിൽ ഉണ്ടായിരുന്നവരോടൊപ്പം വിമാനത്തിൽ യാത്ര ചെയ്ത മൂന്നാമത്തെ ആളെയും ആരോഗ്യവകുപ്പ് കണ്ടെത്തി നിരീക്ഷണത്തിലാക്കുകയായിരുന്നു . നിലവിൽ ഇവർക്ക് ആർക്കും രോഗലക്ഷണങ്ങളില്ലെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. ഒന്റാറിയോയിൽ രണ്ടുപേരും ക്യുബെക്കിൽ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതി പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ ദിവസേന വിലയിരുത്തുന്നുണ്ട്.
വൈറസ് ബാധയെ തുടർന്ന് കപ്പലിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, അവിടെയുള്ള മറ്റ് കാനഡക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ കോൺസുലർ ഉദ്യോഗസ്ഥരെ അയച്ചതായി സർക്കാർ അറിയിച്ചു. വൈറസിന്റെ ഇൻക്യുബേഷൻ കാലയളവ് പരിഗണിച്ച് ഏകദേശം 30 ദിവസത്തോളം നിരീക്ഷണം തുടരാനാണ് തീരുമാനം. നിലവിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രാദേശികമായ രോഗവ്യാപന സാധ്യത വളരെ കുറവാണെന്നും ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു. കപ്പലിലെ മറ്റ് യാത്രക്കാർ ഞായറാഴ്ചയോടെ സ്പെയിനിലെ ടെനെരിഫ് തുറമുഖത്ത് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Hantavirus scare: Three Canadians from cruise ship under observation




