വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഭരണകൂട നയങ്ങളെയും സോഷ്യൽ മീഡിയയിലൂടെ വിമർശിച്ച കനേഡിയൻ പൗരന്റെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനുള്ള യുഎസ് നീക്കം നിയമവിവാദത്തിലേക്ക്. പൗരന്റെ പേര്, വിലാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൈമാറണമെന്ന് ആവശ്യപ്പെട്ട് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) ഗൂഗിളിന് സമൻസ് അയച്ചു. ഇതിനെതിരെ പൗരൻ കാലിഫോർണിയ കോടതിയിൽ ഹർജി നൽകി.
അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ACLU) ആണ് കനേഡിയൻ പൗരന് വേണ്ടി കോടതിയെ സമീപിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ ‘ജോൺ ഡോ’ എന്ന പേരിലാണ് ഇദ്ദേഹം ഹർജി നൽകിയിരിക്കുന്നത്. മിനിയാപൊളിസിലെ ഇമിഗ്രേഷൻ നടപടികൾക്കിടെ ഫെഡറൽ ഏജന്റുമാർ രണ്ട് യുഎസ് പൗരന്മാരെ വധിച്ചതിനെ വിമർശിച്ചുകൊണ്ട് ഇദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെബ്രുവരിയിൽ ഗൂഗിളിനോട് ഇദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ട് ഹോംലാൻഡ് സെക്യൂരിറ്റി നോട്ടീസ് അയച്ചത്.
ഭരണകൂടത്തെ വിമർശിക്കുന്നവരുടെ വായടപ്പിക്കാനുള്ള മനഃപൂർവമായ ശ്രമമാണിതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിനെ പ്രതിയാക്കിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പേര്, ലൊക്കേഷൻ വിവരങ്ങൾ എന്നിവയ്ക്ക് പുറമെ ക്രെഡിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വരെ യുഎസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ താൻ അമേരിക്ക സന്ദർശിച്ചിട്ടുപോലുമില്ലെന്നും വിദേശത്തിരുന്ന് നടത്തിയ അഭിപ്രായപ്രകടനത്തിന് മേൽ അമേരിക്കൻ ഏജൻസികൾ ഇത്തരത്തിൽ ഇടപെടുന്നത് നിയമവിരുദ്ധമാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് നിയമങ്ങൾ ദുരുപയോഗം ചെയ്താണ് കോടതി ഉത്തരവില്ലാതെ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി നേരിട്ട് ഗൂഗിളിന് സമൻസ് അയച്ചതെന്ന് എസിഎൽയു അഭിഭാഷകർ പറഞ്ഞു. ട്രംപ് രണ്ടാം വട്ടം അധികാരത്തിൽ വന്ന ശേഷം സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ വിവരങ്ങൾ തേടി നൂറുകണക്കിന് അപേക്ഷകളാണ് ടെക് കമ്പനികൾക്ക് ലഭിച്ചിരിക്കുന്നത്. ഇതിന് മുൻപും സമാനമായ മൂന്ന് കേസുകളിൽ കോടതി വിധിക്ക് മുൻപ് തന്നെ യുഎസ് ഏജൻസികൾക്ക് തങ്ങളുടെ ആവശ്യങ്ങൾ പിൻവലിക്കേണ്ടി വന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള വിമർശകരെ ഭയപ്പെടുത്താനുള്ള നീക്കമാണിതെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.
വിഷയത്തിൽ ഗൂഗിളോ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വലിയ വില നൽകുന്ന അമേരിക്കയിൽ നിന്ന് ഇത്തരം ഒരു നീക്കം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് കനേഡിയൻ പൗരൻ പറഞ്ഞു. വിദേശ പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള ഈ കടന്നുകയറ്റം വരും ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കും.
US criticizes Trump; seeks bank details of Canadian citizen
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




