തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയൻ വരുമോ എന്നതിൽ അനിശ്ചിതത്വം തുടരുന്നു. പത്ത് വർഷത്തെ ഭരണത്തിന് ശേഷം അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ അതോ കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ളവരെ പരിഗണിക്കുമോ എന്നത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമേ വ്യക്തമാകൂ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം പിണറായി വിജയൻ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. തോൽവിയുടെ ഞെട്ടലിൽ നിന്ന് പാർട്ടി നേതാക്കൾ മുക്തരായിട്ടില്ലാത്തതിനാൽ കാര്യമായ കൂടിയാലോചനകൾ ഇതുവരെ നടന്നിട്ടുമില്ല.
പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ തന്നെ എത്തണമെന്ന ആവശ്യവും പാർട്ടിക്കുള്ളിലുണ്ട്. ഭരണപക്ഷത്ത് വൻ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ പ്രതിപക്ഷത്തെ നയിക്കാൻ കരുത്തനായ നേതാവ് വേണമെന്ന ചർച്ചകളാണ് ഇതിന് ആധാരം. എന്നാൽ, പിണറായി വിജയൻ പദവി ഏറ്റെടുക്കാൻ വിസമ്മതിക്കുകയാണെങ്കിൽ മാത്രമേ കെ.എൻ. ബാലഗോപാലിനെ പരിഗണിക്കുകയുള്ളൂ. അതേസമയം, പിണറായി ആദ്യ ഒന്നോ രണ്ടോ വർഷം പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച ശേഷം മറ്റൊരാൾക്ക് വഴിമാറിക്കൊടുക്കാനുള്ള സാധ്യതയും പാർട്ടി കേന്ദ്രങ്ങളിൽ ചർച്ചയാകുന്നുണ്ട്.
ഇതിനിടയിൽ കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് നിർണായക കൂടിയാലോചനകൾ നടത്തും. എംഎൽഎമാരുടെയും എംപിമാരുടെയും പ്രധാന ജനപ്രതിനിധികളുടെയും നിലപാടുകൾ അറിയുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ നിയോഗിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്.
പുതിയ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെ.സി. പക്ഷം അവകാശപ്പെടുന്നത്. എന്നാൽ, എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നും ഘടകകക്ഷികളെ കൂടെ നിർത്തുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നുമാണ് വി.ഡി. സതീശൻ വിഭാഗത്തിന്റെ നിലപാട്. പദവി ലഭിച്ചില്ലെങ്കിൽ സതീശൻ വിഭാഗം കടുത്ത നിലപാടുകളിലേക്ക് നീങ്ങിയേക്കുമെന്നും സൂചനയുണ്ട്. ഇതിനെല്ലാം പുറമേ, സീനിയോറിറ്റിക്ക് മുൻഗണന നൽകണമെന്ന് രമേശ് ചെന്നിത്തല വിഭാഗവും അവകാശവാദം ഉന്നയിക്കുന്നുണ്ട്.
Who will be the opposition leader? Will Pinarayi Vijayan take over the position? These are the possibilities!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



