പാലാ: കേരളം ഉറ്റുനോക്കിയ രാഷ്ട്രീയ പോരാട്ടത്തിൽ പാലാ നിയമസഭാ മണ്ഡലം നിലനിർത്തി യുഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ കരുത്തു തെളിയിച്ചു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എതിരാളികൾക്ക് വെല്ലുവിളി ഉയർത്താൻ അവസരം നൽകാതെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കാപ്പൻ തന്റെ വിജയം ഉറപ്പിച്ചത്. മണ്ഡലത്തിലെ വികസന മുദ്രാവാക്യങ്ങളും വ്യക്തിപരമായ സ്വാധീനവും കാപ്പന് അനുകൂലമായ ജനവിധിയുണ്ടാക്കാൻ സഹായിച്ചു.
അതേസമയം പാലാ തിരിച്ചുപിടിക്കാനിറങ്ങിയ കേരള കോൺഗ്രസിനും എൽഡിഎഫിനും ഈ ഫലം വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. തങ്ങളുടെ ശക്തികേന്ദ്രമെന്ന് അവകാശപ്പെട്ടിരുന്ന മണ്ഡലത്തിൽ ഏറ്റ പരാജയം മുന്നണിക്ക് വലിയ ആഘാതമായി. കാപ്പന്റെ വിജയം മണ്ഡലത്തിലുടനീളം യുഡിഎഫ് പ്രവർത്തകർ വലിയ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. ഇത് ജനങ്ങളുടെ വിജയമാണെന്നും പാലായുടെ വികസനത്തിനായി എന്നും മുന്നിലുണ്ടാകുമെന്നും വിജയത്തിന് ശേഷം മാണി സി. കാപ്പൻ പ്രതികരിച്ചു.
ഒരുകാലത്ത് യു.ഡി.എഫിലെ കരുത്തരായ സംഘമായിരുന്ന കേരള കോൺഗ്രസ് (എം)ന്റെ രാഷ്ട്രീയ നിലനിൽപ്പ് തന്നെ ചോദ്യ ചിഹ്നമാക്കി വൻ തകർച്ച. എൽ.ഡി.എഫിന്റെ ഭാഗമായി 12 സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് മാണിക്ക് ഒരിടത്തും ലീഡ് നേടാനാവാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാണംകെട്ടു. പാർട്ടി ചെയർമാൻ ജോസ് കെ മാണി സ്വന്തം തട്ടകമായ പാലായിൽ വീണ്ടും തോറ്റു.
1965 മുതൽ തുടർച്ചയായി 13 തെരഞ്ഞെടുപ്പുകളിൽ കെ.എം മാണി ജയിച്ച മത്സരം 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് ആദ്യം കൈവിടുന്നത്. കെ.എം മാണിയുടെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിനായി രംഗത്തിറങ്ങിയ ജോസ് ടോം പുളിക്കുന്നേൽ തോറ്റതോടെയാണ് മണ്ഡലം ആദ്യമായി കൈവിട്ടത്. 2021ൽ ജോസ് കെ മാണി മണ്ഡലം തിരിച്ചുപിടിക്കാൻ രംഗത്തിറങ്ങിയെങ്കിലും മാണി സി കാപ്പനോട് 15,378 വോട്ടിന് തോറ്റു. ഇത്തവണയും അതു തന്നെയായി വിധി. പാർട്ടിയിലെ രണ്ടാമനായ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ (ഇടുക്കി), മുതിർന്ന നേതാവ് എൻ. ജയരാജ് (കാഞ്ഞിരപ്പള്ളി), സെബാസ്റ്റ്യൻ കുളത്തുങ്കൽ (പൂഞ്ഞാർ) എന്നിവരും തോറ്റതോടെ മാണി കോൺഗ്രസ് ചിത്രത്തിലില്ലാതായി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Mani Congress loses in all 12 seats it contested




