ടൊറന്റോ: വരാനിരിക്കുന്ന യുഎസ്-കാനഡ വ്യാപാര ചർച്ചകളിൽ അമേരിക്കയ്ക്ക് മേൽ കാനഡയ്ക്ക് എന്ത് സ്വാധീനമാണുള്ളതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്‌ർ. കാനഡയുടെ ഊർജ്ജ മേഖലയും ധാതു സമ്പത്തും വിലപേശൽ ആയുധങ്ങളായി (Leverage) കണക്കാക്കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശമാണ് പുതിയ രാഷ്ട്രീയ പോരിന് വഴിതുറന്നിരിക്കുന്നത്. അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാര കരാർ (CUSMA) പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾ നടക്കാനിരിക്കെയാണ് കാനഡയിൽ ഭരണ-പ്രതിപക്ഷ തർക്കം മുറുകുന്നത്. ഊർജ്ജ മേഖലയെ വെറും വ്യാപാര സാധ്യതയായി മാത്രമേ കാണുന്നുള്ളൂവെന്നും, അതൊരു വിലപേശൽ തന്ത്രമായി ഉപയോഗിക്കാൻ താൽപ്പര്യമില്ലെന്നുമാണ് കഴിഞ്ഞ ദിവസം കാർണി വ്യക്തമാക്കിയത്.
ഞായറാഴ്ച ടൊറന്റോയിൽ നടന്ന വാർത്താസമ്മേളനത്തിൽ പൊയിലീവ്‌ർ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചു. “ഊർജ്ജവും ധാതുക്കളും വിലപേശലിന് ഉപയോഗിക്കില്ലെങ്കിൽ, പിന്നെ എന്ത് സ്വാധീനമാണ് ഈ ചർച്ചകളിൽ നമുക്കുള്ളതെന്ന് മിസ്റ്റർ കാർണി വിശദീകരിക്കണം. ഏത് നിബന്ധനകളാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്? ഏത് ചരക്കുകളുടെ താരിഫ് ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്? ഇതിനൊന്നും കൃത്യമായ മറുപടി സർക്കാരിന്റെ പക്കലില്ല,” പൊയിലീവ്‌ർ പറഞ്ഞു.
കാനഡയുടെ ഊർജ്ജ സ്രോതസ്സുകളുടെ ഒരു തന്ത്രപ്രധാന ശേഖരം നിർമ്മിക്കണമെന്നും, അതുവഴി യുഎസ് വിപണിയിൽ നികുതിരഹിത പ്രവേശനം ഉറപ്പാക്കാൻ സമ്മർദ്ദം ചെലുത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എന്നാൽ, അമേരിക്കയുമായുള്ള വ്യാപാരത്തെ വെറും വിലപേശലായി കാണുന്നതിനോട് മാർക്ക് കാർണിക്ക് വിയോജിപ്പാണുള്ളത്. “ഇതൊരു ഇടപാടായിട്ടാണ് ഞാൻ കാണുന്നത്. കൂടുതൽ വ്യാപാരം നടത്തുന്നത് ഇരുരാജ്യങ്ങൾക്കും ഗുണകരമാണോ എന്നാണ് പരിശോധിക്കേണ്ടത്. അതിന് സാധിക്കുന്നില്ലെങ്കിൽ നമുക്ക് മുന്നിൽ മറ്റ് വഴികളുണ്ട്,” കാർണി പറഞ്ഞു.
അമേരിക്കയുമായുള്ള ഊർജ്ജ വിപണി കൂടുതൽ സംയോജിപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ കൃത്യമായ ഉറപ്പ് നൽകാനാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കൻ ട്രേഡ് റപ്രസന്റേറ്റീവ് ജാമിസൺ ഗ്രീറും സമാനമായ നിലപാടാണ് നേരത്തെ വ്യക്തമാക്കിയത്. ഊർജ്ജ മേഖലയെ ഒരു നിബന്ധനയായി കാനഡ ചർച്ചകളിൽ കൊണ്ടുവരരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കാനഡയുടെ പ്രകൃതിവിഭവങ്ങൾ തന്നെയാണ് ചർച്ചകളിലെ ഏറ്റവും ശക്തമായ കാർഡുകളെന്ന് നാച്ചുറൽ റിസോഴ്‌സ് മന്ത്രി ടിം ഹോഡ്‌സൺ മുൻപ് അഭിപ്രായപ്പെട്ടിരുന്നു.
കാനഡയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം, ഫോറസ്ട്രി ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ അധിക നികുതി (Tariff) നീക്കം ചെയ്യുന്ന കാര്യത്തിൽ കഴിഞ്ഞ വർഷം മുതൽ അനിശ്ചിതത്വം തുടരുകയാണ്. ഒന്റാറിയോയിൽ നടന്ന ഒരു പരസ്യ പ്രചാരണത്തിൽ മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗന്റെ വാക്കുകൾ ഉദ്ധരിച്ച് താരിഫുകളെ വിമർശിച്ചത് നിലവിലെ യുഎസ് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്.
വരുന്ന വേനൽക്കാലത്ത് വ്യാപാര കരാറിന്റെ (CUSMA) ഔദ്യോഗിക പുനപ്പരിശോധന ആരംഭിക്കാനിരിക്കുകയാണ്. എന്നാൽ ചർച്ചകൾ നീണ്ടുപോയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അതുവരെ വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്ന നിലപാടിലാണ് കാനഡ സർക്കാർ. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ വലിയ വിള്ളലുകൾ വീഴാതിരിക്കാൻ അതീവ ജാഗ്രതയോടെയുള്ള നീക്കങ്ങളാണ് കാർണി സർക്കാർ ഇപ്പോൾ നടത്തുന്നത്.
US trade talks: Opposition slams Carney
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




