കാൽഗറി: അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധനവില കുതിച്ചുയരുന്നതിനെത്തുടർന്ന് സർവീസുകളിൽ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കനേഡിയൻ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റ്. എയർ കാനഡയ്ക്ക് പിന്നാലെയാണ് ഇപ്പോൾ വെസ്റ്റ്ജെറ്റും തങ്ങളുടെ യാത്രാ ശേഷി കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇറാനിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് വിമാന ഇന്ധനവില ഇരട്ടിയാകാൻ കാരണമായത്.പുതിയ തീരുമാനപ്രകാരം ഏപ്രിൽ മാസത്തിൽ ഒരു ശതമാനവും മെയ് മാസത്തിൽ മൂന്ന് ശതമാനവും ജൂൺ മാസത്തോടെ ആറ് ശതമാനത്തോളവും സർവീസുകൾ വെസ്റ്റ്ജെറ്റ് വെട്ടിക്കുറയ്ക്കും.
നിലവിൽ റൂട്ടുകളൊന്നും പൂർണ്ണമായി റദ്ദാക്കിയിട്ടില്ലെങ്കിലും തിരക്ക് കുറഞ്ഞ സമയങ്ങളിലെ വിമാനങ്ങൾ ഒഴിവാക്കി യാത്രക്കാരെ മറ്റ് വിമാനങ്ങളിലേക്ക് കമ്പനി ലയിപ്പിക്കുകയാണ്. വേനൽക്കാലത്തെ തിരക്ക് കണക്കിലെടുത്ത് നിലവിലുള്ള ഷെഡ്യൂളുകൾ കമ്പനി പുനഃപരിശോധിച്ചു വരികയാണ്.
സീസണൽ സർവീസുകളുടെ കാലാവധി കുറയ്ക്കാനും കമ്പനിക്ക് ആലോചനയുണ്ട്. കഴിഞ്ഞ ആഴ്ച ഇന്ധനവില താങ്ങാനാകാതെ ആറ് പ്രധാന റൂട്ടുകൾ എയർ കാനഡ നിർജ്ജീവമാക്കിയിരുന്നു. ഇതിന് പിന്നാലെ വെസ്റ്റ്ജെറ്റും സമാന നീക്കം നടത്തുന്നത് പ്രവാസി മലയാളികൾ അടക്കമുള്ള യാത്രക്കാർക്ക് വരും മാസങ്ങളിൽ വിമാന നിരക്ക് വർധിക്കാനും യാത്രാക്ലേശത്തിനും കാരണമായേക്കാം. യുദ്ധം മൂലം ഇന്ധനവില പ്രീ-വാർ കാലയളവിനേക്കാൾ ഇരട്ടിയായി തുടരുന്നത് വിമാനക്കമ്പനികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
WestJet cuts flight capacity due to jet fuel costs




