വെള്ളിയാഴ്ച ഉച്ചയ്ക്ക് മ്യാൻമാറിലും തായ്‌ലാൻഡിലും 7.7 തീവ്രതയുള്ള ശക്തമായ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു, വ്യാപകമായ നാശനഷ്ടങ്ങളും ആശങ്കകളും സൃഷ്ടിച്ചു. മ്യാൻമാറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലേയ്ക്ക് സമീപമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം, തുടർന്ന് 6.4 തീവ്രതയുള്ള ശക്തമായ തുടർച്ചല്ലണം ഉണ്ടായി. ഭൂകമ്പത്തിൽ ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന ഒരു ഉയർന്ന കെട്ടിടം തകർന്നു വീണു. രണ്ട് പേർ മരണപ്പെടുകയും മറ്റുള്ളവർ കെട്ടിടത്തിന്റെ ഇടയിൽ കുടുങ്ങുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
ബാങ്കോക്കിലെ കെട്ടിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് താമസക്കാരെയും തൊഴിലാളികളെയും ഒഴിപ്പിക്കേണ്ടി വന്നു. കെട്ടിടം തകരുന്ന ഭീതിജനകമായ ദൃശ്യവും , ക്രെയിൻ മറിയുന്നതും പൊടി വായുവിലേക്ക് ഉയരുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . അടിയന്തിര സഹായം എളുപ്പമാക്കുന്നതിനായി ബാങ്കോക്ക് നഗര സർക്കാർ പ്രദേശത്തെ ദുരന്ത മേഖലയായി പ്രഖ്യാപിച്ചു. അതേസമയം, അടിസ്ഥാന സൗകര്യങ്ങൾ, ചരിത്ര സ്ഥലങ്ങൾ, പാലങ്ങൾ എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരാൻ തുടങ്ങിയതോടെ, മ്യാൻമാറിലെ സൈനിക നേതൃത്വത്തിലുള്ള സർക്കാർ നെയ്പിടോ, മണ്ഡലേ ഉൾപ്പെടെ ആറ് മേഖലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ചൈനയിലെ യുന്നാൻ, സിച്വാൻ പ്രവിശ്യകൾ വരെ ഭൂകമ്പത്തിന്റെ തിരയലുകൾ അനുഭവപ്പെട്ടു, അവിടെ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. ബാങ്കോക്കിൽ, ഉയർന്ന കെട്ടിടങ്ങളിലെ നിരവധി താമസക്കാരും വിനോദസഞ്ചാരികളും തെരുവുകളിലേക്ക് ഒഴിപ്പിക്കപ്പെട്ടു. തായ് പ്രധാനമന്ത്രി പേടോങ്താൺ ഷിനവത്ര നാശനഷ്ടം വിലയിരുത്താനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും അടിയന്തര യോഗം വിളിച്ചുചേർത്തു. കുടുങ്ങിയവരെ രക്ഷിക്കാൻ രക്ഷാസംഘങ്ങൾ പ്രവർത്തിക്കുന്നതിനിടെ, നാശത്തിന്റെ പൂർണ്ണ വ്യാപ്തി ഇപ്പോഴും അജ്ഞാതമായി തുടരുന്നു.



