മാനിറ്റോബ: വിധി കണ്മുന്നിൽ കരിമ്പുകയായി ഉയർന്നപ്പോൾ പ്രാണപ്രിയനായ മകനെ നെഞ്ചോട് ചേർത്ത് ആ അമ്മ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി. മാനിറ്റോബയിലെ തോംസണിൽ നടന്ന നടുക്കുന്ന അഗ്നിബാധയിൽ നിന്നും അത്ഭുതകരമായാണ് ഒരു യുവതിയും കൊച്ചു കുട്ടിയും രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ നിക്കൽ റോഡിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. അടുക്കളയിൽ നിന്ന് പടർന്ന തീ നിമിഷനേരം കൊണ്ട് മുറിയിലാകെ പുക നിറയ്ക്കുകയും പുറത്തേക്കിറങ്ങാൻ വഴിയില്ലാതെ വരികയും ചെയ്തതോടെയാണ്, ജീവൻ നിലനിർത്താൻ മൂന്നാം നിലയിലെ ജനലിലൂടെ താഴേക്ക് ചാടാൻ അമ്മ തീരുമാനിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ പരിക്കേറ്റ അമ്മയെയും കുഞ്ഞിനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇരുവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തീ അണയ്ക്കുന്നതിനിടയിൽ മുറിക്കുള്ളിൽ കുടുങ്ങിയ കുടുംബത്തിന്റെ വളർത്തുപൂച്ചയെയും അഗ്നിശമന സേനാംഗങ്ങൾ സുരക്ഷിതമായി പുറത്തെടുത്ത് ഉടമസ്ഥർക്ക് കൈമാറി. പ്രാഥമിക അന്വേഷണത്തിൽ അടുക്കളയിലെ പാചകത്തിനിടയിലാണ് തീപിടുത്തമുണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. അപ്പാർട്ട്മെന്റിന് കാര്യമായ പുകയേറ്റെങ്കിലും തീ മറ്റ് മുറികളിലേക്ക് പടരുന്നതിന് മുൻപ് തന്നെ ഫയർഫോഴ്സ് നിയന്ത്രണവിധേയമാക്കി. നിമിഷാർദ്ധം വൈകിയിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിന് മാനിറ്റോബ സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്നും ഈ കുടുംബത്തിന്റെ രക്ഷപ്പെടൽ ഒരു അത്ഭുതമാണെന്നുമാണ് പ്രദേശവാസികൾ പ്രതികരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Mother and young child jump from third-storey window in Manitoba community to escape fire



