വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തിന് അയവുവരുത്താൻ ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ട ചർച്ചകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പാകിസ്താനിൽ നടക്കുമെന്ന് സൂചന. ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. “യുദ്ധം ഏതാണ്ട് അവസാനിച്ചു എന്നാണ് എനിക്ക് തോന്നുന്നത്, അല്ലെങ്കിൽ അത് അവസാനത്തോടടുത്തിരിക്കുന്നു” എന്ന ട്രംപിന്റെ പ്രസ്താവന ആഗോളതലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ പാകിസ്താൻ വീണ്ടും സന്നദ്ധത അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്ലാമാബാദിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അമേരിക്കൻ പ്രതിനിധി സംഘത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും യുക്തിരഹിതമായ ആവശ്യങ്ങളാണ് അവർ മുന്നോട്ട് വെച്ചതെന്നും ഇറാൻ കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് വഴി ഇറാനിലേക്കും തിരിച്ചുമുള്ള കപ്പൽ ഗതാഗതം തടയുമെന്ന് അമേരിക്ക പ്രഖ്യാപിക്കുകയും പശ്ചിമേഷ്യയിൽ 15 യുദ്ധക്കപ്പലുകൾ വിന്യസിക്കുകയും ചെയ്തിരുന്നു. ഉപരോധത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഏതാനും കപ്പലുകൾ തടഞ്ഞതായി അമേരിക്കൻ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും, പുതിയ ചർച്ചാ സാധ്യതകൾ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷ നൽകുന്നു.
അതേസമയം, പശ്ചിമേഷ്യൻ നയതന്ത്ര രംഗത്ത് മറ്റൊരു നിർണ്ണായക നീക്കമായി ലെബനനും ഇസ്രയേലും തമ്മിലുള്ള സമാധാന ചർച്ചകൾ വാഷിംഗ്ടണിൽ നടന്നു. കഴിഞ്ഞ മൂന്ന് ദശകത്തിനിടെ ആദ്യമായാണ് ഇരു രാജ്യങ്ങളും ഇത്തരത്തിൽ നേരിട്ട് ചർച്ച നടത്തുന്നത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധ്യക്ഷതയിൽ നടന്ന കൂടിക്കാഴ്ചയെ ‘ചരിത്രപരമായ നേട്ടം’ എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്ന് ലെബനൻ്റെ യുഎൻ അംബാസിഡർ നദാ ഹമാദെ മൊവാദ് പ്രതികരിച്ചു. ഹിസ്ബുള്ളയുടെ ശക്തമായ എതിർപ്പുകൾക്കിടയിലും, അടുത്ത ഘട്ട ചർച്ചകൾക്കായുള്ള സംയുക്ത പ്രസ്താവനയോടെയാണ് ഈ കൂടിക്കാഴ്ച സമാപിച്ചത്.
Iran–US Second Peace Talks Soon: Trump Predicts War End
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



