ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമിട്ട് കർശനമായ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ ചരക്ക് കപ്പൽ ഗതാഗതവും തടയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ പത്ത് മണി മുതൽ ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ബാരലിന് 100 ഡോളർ പിന്നിട്ട എണ്ണവിലയിൽ ഇന്ന് മാത്രം ഏഴര ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
ഇറാന്റെ വടക്കും തെക്കുമായി സ്ഥിതി ചെയ്യുന്ന 11 പ്രധാന തുറമുഖങ്ങളെയാണ് ഈ ഉപരോധം ബാധിക്കുക. ഇന്ത്യ നിർമ്മിച്ച ചബഹാർ തുറമുഖവും ഇറാന്റെ എണ്ണ കയറ്റുമതിയുടെ 80 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലെ പോർട്ടും ഇതിൽ ഉൾപ്പെടുന്നു. ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്ന കപ്പലുകളെ ആർക്കും ഇളവില്ലാതെ തടയുന്നതിലൂടെ രാജ്യാന്തര തലത്തിൽ ഇറാന് മേൽ കടുത്ത സാമ്പത്തിക സമ്മർദ്ദം ചെലുത്താനാണ് വാഷിംഗ്ടൺ ലക്ഷ്യമിടുന്നത്. അതേസമയം, ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന മറ്റ് രാജ്യങ്ങളുടെ കപ്പലുകളെ തടയില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കൻ നീക്കത്തെ കടുത്ത ഭാഷയിൽ പരിഹസിച്ച ഇറാൻ, ട്രംപിന്റെ തീരുമാനങ്ങൾ ചിരിക്കാൻ വക നൽകുന്നതാണെന്ന് പ്രതികരിച്ചു. മേഖലയിലെ യുഎസ് സൈനിക നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഹോർമുസ് കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാൻ ഭരണകൂടം ഓർമ്മിപ്പിച്ചു. യുഎസ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കവും അവരെ മരണച്ചുഴിയിൽ വീഴ്ത്തുമെന്നും ഇറാൻ സൈനിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. പ്രതിസന്ധി രൂക്ഷമായതോടെ ലോകമെമ്പാടും ഇന്ധനവില വർധിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
Ships will be blocked, no concessions; US sanctions on Iranian ports from today, oil prices soar
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





