പതിനാറാം നിയമസഭയിലേക്കുള്ള ജനവിധി തേടി കേരളം ഇന്ന് വോട്ടിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ തന്നെ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം ആദ്യ രണ്ട് മണിക്കൂറിൽ (ഒൻപത് മണി വരെ) സംസ്ഥാനത്ത് 16.23 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്.
സംസ്ഥാനത്തെ 2.71 കോടി വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതിൽ 1.39 കോടി സ്ത്രീകളും 1.32 കോടി പുരുഷന്മാരും 273 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 2.42 ലക്ഷത്തിലധികം പ്രവാസി വോട്ടർമാരും ഇത്തവണ പട്ടികയിലുണ്ട്. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും ഭരണം തിരിച്ചുപിടിക്കാനൊരുങ്ങുന്ന യുഡിഎഫും ശക്തമായ സാന്നിധ്യമാകാൻ ശ്രമിക്കുന്ന എൻഡിഎയും തമ്മിലുള്ള തീപാറുന്ന ത്രികോണ പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ആർ.സി അമല സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന വോട്ടെടുപ്പാണിതെന്നും വികസന തുടർച്ചയ്ക്കായി ജനങ്ങൾ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിച്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എൽഡിഎഫ് സർക്കാരിന്റെ അഹങ്കാരത്തിനുള്ള മറുപടിയാകും ഈ തിരഞ്ഞെടുപ്പെന്നും യുഡിഎഫ് തരംഗമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും അവകാശപ്പെട്ടു.
തിരുവനന്തപുരം മുടവൻമുകൾ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ നടൻ മോഹൻലാൽ, എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ചു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ എന്നിവരും ആദ്യ മണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തി. കേരളത്തിൽ ഇത്തവണ ബിജെപി വലിയ സർപ്രൈസ് ഒരുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങൾ, വി.ഡി സതീശൻ, സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖരും വോട്ട് രേഖപ്പെടുത്തി.
സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം 30,495 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 352 ബൂത്തുകൾ പൂർണ്ണമായും സ്ത്രീകളാണ് നിയന്ത്രിക്കുന്നത്. സുഗമമായ വോട്ടെടുപ്പിനായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രശ്‌നസാധ്യതയുള്ള മേഖലകളിൽ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.
വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. 23 ദിവസം നീണ്ട വാശിയേറിയ പരസ്യപ്രചാരണങ്ങൾക്കും നിശബ്ദ പ്രചാരണത്തിനും ശേഷമാണ് കേരളം പോളിംഗ് ബൂത്തിലെത്തിയിരിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയായാൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ 140 സ്ട്രോങ്ങ് റൂമുകളിലായി സൂക്ഷിക്കും. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക. പുതിയ സർക്കാർ മെയ് 15-ന് അധികാരമേൽക്കും.
Kerala in a state of excitement for voting; 16.23% polling in the last few hours; Fronts hopeful of victory
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



