ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ലോകത്തെ നടുക്കുന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ നൽകിയ പത്തുദിവസത്തെ അന്ത്യശാസനം ഇന്ന് അവസാനിക്കെ, ചൊവ്വാഴ്ച രാത്രി കൃത്യം എട്ടു മണിക്ക് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ) ഇറാന്റെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു. ഒരു സൈനിക നീക്കത്തിന്റെ തീയതിയും സമയവും മുൻകൂട്ടി വെളിപ്പെടുത്തുന്ന അത്യപൂർവ്വമായ നീക്കത്തിലൂടെ ഇറാനെ പരമാവധി സമ്മർദ്ദത്തിലാക്കാനാണ് ട്രംപിന്റെ ലക്ഷ്യം.
ഇതിനിടെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സിന്റെ ഇന്റലിജൻസ് മേധാവി മജീദ് ഖാദമി വധിക്കപ്പെട്ടത് ഇറാനു വലിയ തിരിച്ചടിയായി. ഈ വധത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തിട്ടുണ്ട്. ടെഹ്റാനിലെ പ്രമുഖ സർവ്വകലാശാലകൾക്ക് നേരെയും പാർപ്പിട സമുച്ചയങ്ങൾക്ക് നേരെയും ഇതിനോടകം വ്യോമാക്രമണങ്ങൾ നടന്നു കഴിഞ്ഞു. ഒരു പാർപ്പിട സമുച്ചയം തകർന്ന് 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തിരിച്ചടിയെന്നോണം ഇറാൻ അബുദാബിക്ക് നേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു വിദേശിക്ക് പരിക്കേൽക്കുകയും ചെയ്തു.

താൽക്കാലികമായി വെടിനിർത്താനുള്ള യുഎസ് നിർദ്ദേശങ്ങൾ ഇറാൻ പൂർണ്ണമായും തള്ളിയിരിക്കുകയാണ്. യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് പ്രത്യേക പ്രോട്ടോക്കോൾ വേണമെന്നും ഉപരോധങ്ങൾ നീക്കണമെന്നുമാണ് ഇറാന്റെ ആവശ്യം. എന്നാൽ ഹോർമുസ് അടച്ചിട്ടത് ആഗോള ഇന്ധന വിതരണത്തെ ബാധിച്ചതോടെ ട്രംപ് കടുത്ത നടപടികളിലേക്ക് നീങ്ങുകയായിരുന്നു. ബുഷെഹർ ആണവനിലയത്തിന് നേരെയുള്ള ആക്രമണം തുടർന്നാൽ ഉണ്ടാകുന്ന റേഡിയോ ആക്ടീവ് വികിരണം ഗൾഫ് രാജ്യങ്ങളെയാകെ നശിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, മേഖല വലിയൊരു ദുരന്തത്തിന്റെ വക്കിലാണെന്നാണ് ആഗോള നിരീക്ഷകർ വിലയിരുത്തുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Iran Israel US conflict updates



