കോട്ടയം: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഭരണസാരഥ്യമേൽക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടയം പുതുപ്പള്ളിയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി, കേരളത്തിലെ പ്രചാരണത്തിൽ താൻ നിർബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കേരളം ഇത്തരമൊരു മാറ്റത്തിന് തയ്യാറെടുക്കണമെന്നും ആഹ്വാനം ചെയ്തു.
വനിതാ മുഖ്യമന്ത്രിയെക്കുറിച്ചുള്ള തന്റെ സ്വപ്‌നം പങ്കുവെച്ചപ്പോൾ സദസ്സിലെ പുരുഷപ്രവർത്തകരുടെ പ്രതികരണം രാഹുലിനെ ചൊടിപ്പിച്ചു. സ്ത്രീകൾ ആവേശത്തോടെ ഈ ആശയത്തെ കയ്യടിച്ച് സ്വീകരിച്ചപ്പോൾ പുരുഷന്മാർക്കിടയിൽ ആ ആവേശം കണ്ടില്ലെന്ന് അദ്ദേഹം പരാമർശിച്ചു. പുരുഷപ്രവർത്തകരുടെ ഈ മനോഭാവത്തെ പ്രസംഗത്തിനിടയിൽ തന്നെ രാഹുൽ ഗാന്ധി വിരൽ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
കേന്ദ്രത്തിലെ മോദി സർക്കാരും കേരളത്തിലെ പിണറായി സർക്കാരും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ശബരിമലയിലെ സ്വർണം ഇടത് നേതാക്കൾ മോഷ്ടിച്ചിട്ടും മോദി മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയനെയും മക്കളെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാത്തത് കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്ന് മോദി ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും, ബിജെപി മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
മോദി സർക്കാരിന്റെ വിദേശനയങ്ങളെയും അദാനി ബന്ധത്തെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. അമേരിക്കൻ കരാറിലൂടെ മോദി ഇന്ത്യൻ കർഷകരെ വഞ്ചിച്ചുവെന്നും ഡോണാൾഡ് ട്രംപിന്റെ അനുമതിയില്ലാതെ ഇന്ധനം വാങ്ങാൻ പോലും കഴിയാത്ത അവസ്ഥ ഇന്ത്യയ്ക്ക് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് അമേരിക്ക മോദിയെ ഭീഷണിപ്പെടുത്തുകയാണെന്നും യുഎസിലേക്ക് പോയാൽ അദാനിയെ പിടിച്ച് അകത്തിടുന്ന സ്ഥിതിയാണെന്നും രാഹുൽ ആരോപിച്ചു.
A woman Chief Minister for Kerala; Rahul Gandhi shares his dream
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



