തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ നടത്തിയ റോഡ്ഷോയിൽ അദ്ദേഹത്തിനൊപ്പം തുറന്ന വാഹനത്തിൽ പങ്കെടുത്ത മൂന്ന് സ്ഥാനാർഥികളിൽ രണ്ടുപേരും ഇടത്-വലത് മുന്നണികൾ വിട്ട് ബിജെപിയിൽ എത്തിയവരാണെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു. തൃശൂർ നഗരത്തെ ആവേശത്തിലാഴ്ത്തി കടന്നുപോയ റോഡ്ഷോയിലൂടെ വ്യക്തമായ ചില രാഷ്ട്രീയ പ്രഖ്യാപനങ്ങളാണ് ബിജെപി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായിരുന്ന പത്മജ വേണുഗോപാൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. സമാനമായ രീതിയിൽ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് സിറ്റിങ് എംഎൽഎയായ സി.സി. മുകുന്ദൻ സിപിഐ വിട്ട് ബിജെപി പാളയത്തിലെത്തിയത്. സി.സി. മുകുന്ദൻ പാർട്ടി വിട്ടതിന്റെ പതിമൂന്നാം ദിവസമാണ് പ്രധാനമന്ത്രിക്കൊപ്പം ഒരേ വാഹനത്തിൽ റോഡ്ഷോയിൽ പങ്കെടുത്തത് എന്നതും ശ്രദ്ധേയമാണ്. ഇവർക്ക് പുറമേ ബിജെപി സ്ഥാനാർഥി കെ.കെ. അനീഷ് കുമാർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
കേരളത്തിൽ ഇത്തവണ എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് പാലക്കാട്ടെ പൊതുസമ്മേളനത്തിൽ പ്രഖ്യാപിച്ച ശേഷമാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. എൽഡിഎഫും യുഡിഎഫും ഒരുപോലെ ഭയപ്പെടുന്നത് ബിജെപിയെയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇരു മുന്നണികളിൽ നിന്നും എത്തിയ പ്രമുഖരെ തനിക്കൊപ്പം വാഹനത്തിൽ നിർത്തിയതിലൂടെ, വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുക എന്ന ബിജെപിയുടെ തന്ത്രമാണ് വെളിപ്പെടുന്നത്. തൃശൂർ നാട്ടിക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ സി.സി. മുകുന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രിക്കൊപ്പമുള്ള ഈ റോഡ്ഷോ വലിയ ഊർജമാകുമെന്നാണ് എൻഡിഎ ക്യാമ്പിന്റെ വിലയിരുത്തൽ.
ഈ റോഡ്ഷോയിൽ മറ്റൊരു കൗതുകം കൂടി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പരസ്പരം ഏറ്റുമുട്ടിയ സുരേഷ് ഗോപിയും പത്മജ വേണുഗോപാലുമാണ് പ്രധാനമന്ത്രിയുടെ ഇരുവശങ്ങളിലുമായി നിന്നത്. അന്ന് സുരേഷ് ഗോപി എൻഡിഎയ്ക്കായും പത്മജ യുഡിഎഫിനായും മത്സരിച്ചു. സുരേഷ് ഗോപി നേടിയ നാൽപ്പതിനായിരത്തിലധികം വോട്ടുകളാണ് അന്ന് പത്മജയുടെ തോൽവിക്ക് പ്രധാന കാരണമായത്. എന്നാൽ ഇത്തവണ അതേ പത്മജയ്ക്ക് വേണ്ടി വോട്ട് ചോദിക്കാൻ പ്രധാനമന്ത്രിക്കൊപ്പം സുരേഷ് ഗോപിയും ഒപ്പമുണ്ടായിരുന്നു.
മുൻപ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തൃശൂരിൽ എത്തിയപ്പോൾ തന്നെ റോഡ്ഷോ വാഹനത്തിൽ കയറ്റാതെ ചില നേതാക്കൾ അപമാനിച്ചതാണ് തന്നെ കോൺഗ്രസ് വിടാൻ പ്രേരിപ്പിച്ചതെന്ന് പത്മജ വെളിപ്പെടുത്തിയിരുന്നു. ആ സ്ഥാനത്താണ് ഇപ്പോൾ പ്രധാനമന്ത്രിക്കൊപ്പം പത്മജയ്ക്ക് അവസരം ലഭിച്ചത്.
പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി തൃശൂരിൽ എത്തുന്നത് ഇത് നാലാം തവണയാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം, ഗുരുവായൂർ ക്ഷേത്ര ദർശനം, പിന്നീട് 2024 ജനുവരിയിൽ നടന്ന മഹിളാ സമ്മേളനം എന്നിവയ്ക്കായി അദ്ദേഹം തൃശൂരിൽ എത്തിയിരുന്നു. നാലാം തവണ തൃശൂരിൽ എത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മലയാളത്തിലും ഇംഗ്ലിഷിലും കുറിപ്പുകൾ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രിയുടെ തുടർച്ചയായ സന്ദർശനങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തൃശൂരിലും കേരളത്തിലും വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ പ്രവർത്തകർ.
thrissur-modi-roadshow-analysis
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




