കോട്ടയം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങവെ, മലബാർ മേഖലയിലെ രാഷ്ട്രീയ ഗതിവിഗതികൾ പ്രവചിച്ച് പുറത്തുവന്ന പുതിയ സർവേ ഫലങ്ങൾ ചർച്ചയാകുന്നു. മലപ്പുറം, വയനാട് ജില്ലകളിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. എന്നാൽ കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന കോഴിക്കോട് ജില്ലയിൽ ഇരു മുന്നണികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. പ്രമുഖ നേതാക്കൾ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നടക്കുന്നതെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു.
മലപ്പുറത്ത് ലീഡ് നിലനിർത്തി യുഡിഎഫ്
പരമ്പരാഗത യുഡിഎഫ് കോട്ടയായ മലപ്പുറം ജില്ലയിൽ ഇത്തവണയും യുഡിഎഫ് മുന്നേറ്റമാണ് സർവേ പ്രവചിക്കുന്നത്. ജില്ലയിൽ ആകെയുള്ള വോട്ടിന്റെ 49% യുഡിഎഫ് നേടുമെന്നാണ് സർവേ പറയുന്നത്. ഇടതുമുന്നണിക്ക് 34% വോട്ട് വിഹിതമാണ് പ്രവചിക്കുന്നത്. അതേസമയം, എൻഡിഎ പത്ത് ശതമാനത്തിൽ ഒതുങ്ങും. സീറ്റ് നിലയിലേക്ക് വരികയാണെങ്കിൽ ജില്ലയിൽ യുഡിഎഫ് 14 മുതൽ 16 വരെ സീറ്റുകൾ നേടിയേക്കാം. ഇടതുമുന്നണിക്ക് പൂജ്യം മുതൽ പരമാവധി രണ്ട് സീറ്റുകൾ വരെയാണ് സർവേ പ്രവചിക്കുന്നത്. കടുത്ത മത്സരം നടക്കുന്ന താനൂരിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. നവാസിനാണ് മേൽക്കൈ. മറ്റൊരു ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന തവനൂരിൽ കെ.ടി. ജലീലിനെതിരെ യുഡിഎഫിന്റെ വി.എസ്. ജോയ് അട്ടിമറി വിജയം നേടുമെന്നാണ് സർവേ വ്യക്തമാക്കുന്നത്.
കോഴിക്കോട്ട് നെഞ്ചിടിപ്പ്; പ്രമുഖർ കനത്ത മത്സരത്തിൽ
കോഴിക്കോട് ജില്ലയിൽ വോട്ട് വിഹിതത്തിൽ ഇരു മുന്നണികളും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. യുഡിഎഫ് 40% വരെ വോട്ട് നേടുമെന്ന് വ്യക്തമാക്കുമ്പോൾ, തൊട്ടുപിന്നിൽ 39% വോട്ടുകളുമായി എൽഡിഎഫുണ്ട്. എൻഡിഎ 14% വോട്ട് നേടിയേക്കും. എന്നാൽ സീറ്റുകളുടെ കാര്യത്തിൽ എൽഡിഎഫിന് തന്നെയാണ് സർവേ മുൻതൂക്കം നൽകുന്നത്. ജില്ലയിൽ എൽഡിഎഫിന് 6 മുതൽ 8 സീറ്റ് വരെ ലഭിക്കുമ്പോൾ, യുഡിഎഫ് 5 മുതൽ 7 സീറ്റ് വരെ നേടിയേക്കാം. കടുത്ത മത്സരം നടക്കുന്ന കുറ്റ്യാടിയിൽ യുഡിഎഫ് സ്ഥാനാർഥിയായ പാറക്കൽ അബ്ദുല്ലയ്ക്കാണ് നേരിയ മുൻതൂക്കം. ഏറെ ശ്രദ്ധേയമായ ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവറിനെതിരെ മത്സരിക്കുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസ് കനത്ത മത്സരമാണ് നേരിടുന്നത്. എങ്കിലും മണ്ഡലത്തിൽ നേരിയ മുൻതൂക്കം റിയാസിനാണെന്ന് സർവേ പറയുന്നു.
വയനാട്ടിൽ യുഡിഎഫ് ആധിപത്യം
മലയോര മേഖലയായ വയനാട്ടിൽ യുഡിഎഫിന് തന്നെയാണ് വ്യക്തമായ ആധിപത്യമുള്ളത്. ജില്ലയിൽ യുഡിഎഫ് 45% വോട്ട് നേടുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. എൽഡിഎഫിന് 33% വോട്ടും എൻഡിഎയ്ക്ക് 16% വോട്ടും ലഭിച്ചേക്കാം. ജില്ലയിലെ ആകെ സീറ്റുകളിൽ എൽഡിഎഫ് പരമാവധി ഒരു സീറ്റ് വരെ മാത്രമേ നേടാൻ സാധ്യതയുള്ളൂ എന്നാണ് കണക്കുകൾ പറയുന്നത്. അതേസമയം, യുഡിഎഫ് രണ്ട് മുതൽ മൂന്ന് വരെ സീറ്റുകൾ നേടി ജില്ലയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുമെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന.
news-c-voter-survey-update
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




