ഒട്ടാവ: കാനഡയിലെ വിദേശ വിദ്യാർത്ഥി പ്രോഗ്രാമിലെ സുരക്ഷാ പരിശോധനകളിലും നിരീക്ഷണത്തിലും വലിയ വീഴ്ചകൾ സംഭവിച്ചതായി ഓഡിറ്റർ ജനറൽ കാരെൻ ഹോഗൻ അറിയിച്ചു. വിസ കാലാവധി കഴിഞ്ഞിട്ടും വിദേശ വിദ്യാർത്ഥികൾ രാജ്യം വിടുന്നുണ്ടോ എന്ന് ട്രാക്ക് ചെയ്യാൻ നിലവിൽ ഗവൺമെന്റിന് സംവിധാനമില്ലെന്ന് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (CBSA) കണക്കുകൾ പ്രകാരം 2024-ൽ വിസ കാലാവധി അവസാനിച്ച 39,500 വ്യക്തികളിൽ വെറും 40% പേർ മാത്രമാണ് രാജ്യം വിട്ടതെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടുള്ളത്. ബാക്കി 60% പേർ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
വിസ നിബന്ധനകൾ ലംഘിച്ചതായി സംശയിക്കുന്ന ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികളെ 2023-ലും 24-ലുമായി തിരിച്ചറിഞ്ഞിരുന്നു. എന്നാൽ വെറും 4,000 കേസുകളിൽ മാത്രമാണ് കുടിയേറ്റ വകുപ്പ് അന്വേഷണം നടത്തിയത്. ഇതിൽ തന്നെ 41% കേസുകളിലും വിദ്യാർത്ഥികളെ കണ്ടെത്താനോ പ്രതികരണം തേടാനോ സാധിച്ചിട്ടില്ല. 2018-നും 2023-നും ഇടയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് സ്റ്റഡി പെർമിറ്റ് നേടിയ 800 പേരെ കണ്ടെത്തിയിട്ടും അവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറായില്ല എന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോർട്ടിലുണ്ട്. ഇത്തരക്കാരിൽ 92% പേരും പിന്നീട് മറ്റ് ഇമിഗ്രേഷൻ അപേക്ഷകൾ വഴി രാജ്യത്ത് തുടരാനുള്ള അനുമതി നേടുകയോ അതിനായി കാത്തിരിക്കുകയോ ആണ്.
കോവിഡ് കാലത്തിന് ശേഷം കാനഡയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം 10 ലക്ഷം കടന്നത് വലിയ വിവാദമായിരുന്നു. സ്ഥിരതാമസത്തിനുള്ള (PR) എളുപ്പവഴിയായി സ്റ്റഡി പെർമിറ്റുകൾ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയെത്തുടർന്ന് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2027-ഓടെ താൽക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ 5 ശതമാനമായി കുറയ്ക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. ഓഡിറ്റർ ജനറലിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കുന്നതായും 2027 വരെയുള്ള പരിഷ്കരണ നടപടികളിലൂടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും കുടിയേറ്റ മന്ത്രി ലെന മെറ്റ്‌ലെജ് ഡിയാബ് പ്രതികരിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Do Foreign Students Leave After Visas Expire? Canada Has No Idea, Finds Audit



