ദോഹ: പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധപ്രതീതി വർധിപ്പിച്ചുകൊണ്ട് ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകരുകയും ഇസ്രയേലിലെ ഡിമോണയിൽ ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തുകയും ചെയ്തതോടെ ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുകയാണ്. ഖത്തർ പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെത്തുടർന്ന് കടലിൽ തകർന്നുവീണ അപകടത്തിൽ ആറുപേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഹെലികോപ്റ്ററിൽ ആകെ ഏഴുപേരാണ് ഉണ്ടായിരുന്നത്. കാണാതായ വ്യക്തിക്കായി തിരച്ചിൽ തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് ഖത്തർ ആഭ്യന്തര മന്ത്രാലയം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ മുപ്പത്തിയൊൻപത് പേർക്ക് പരിക്കേറ്റു. മൂന്നു നില കെട്ടിടം ഉൾപ്പെടെ നിരവധി നിർമ്മിതികൾക്ക് കേടുപാടുകൾ സംഭവിച്ചു. ഷിമൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്ന ഡിമോണയിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചാം തവണയാണ് മിസൈൽ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തെത്തുടർന്ന് ആണവ ഗവേഷണ കേന്ദ്രത്തിന് സമീപം തീപിടുത്തമുണ്ടായെങ്കിലും ആണവവികിരണം സംഭവിച്ചിട്ടില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി വ്യക്തമാക്കി. നതാൻസ് ആണവനിലയത്തിന് നേരെ നടന്ന ആക്രമണത്തിനുള്ള മറുപടിയാണിതെന്ന് ഇറാൻ ഇതിനോട് പ്രതികരിച്ചു.
ഇറാനെതിരായ സൈനിക നടപടികൾ ശക്തമാക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പുകൾക്കിടെ ബ്രിട്ടന്റെ ആണവ അന്തർവാഹിനിയായ എച്ച്എംഎസ് ആൻസൺ വടക്കൻ അറബിക്കടലിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്. ആയിരത്തി അറുന്നൂറ് കിലോമീറ്റർ പരിധിയുള്ള ടോമഹോക്ക് മിസൈലുകളും ടോർപ്പിഡോകളും സജ്ജീകരിച്ചിട്ടുള്ള ഈ അന്തർവാഹിനി ഹോർമുസ് കടലിടുക്കിന് സമീപമാണ് നിലയുറപ്പിക്കുന്നത്. ഇറാനെതിരെ ആക്രമണം നടത്താൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മതിച്ചതിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആണവ നിലയങ്ങൾക്ക് സമീപം പരമാവധി സൈനിക നിയന്ത്രണം പാലിക്കണമെന്നും രാജ്യാന്തര ആണവോർജ ഏജൻസി തലവൻ റഫാൽ ഗ്രോസി ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Qatari military helicopter crashes: 6 dead; search for missing



