ഒട്ടാവ: ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും യുദ്ധപ്രതിസന്ധികളും കനേഡിയൻ സഞ്ചാരികളുടെ യാത്രാ പ്ലാനുകളെയും ബജറ്റിനെയും വൻതോതിൽ ബാധിക്കുന്നു. ഇറാനിലെ യുദ്ധസഹചര്യത്തെത്തുടർന്ന് വിമാന ഇന്ധനത്തിന് (Jet Fuel) റെക്കോർഡ് വില വർധനവ് ഉണ്ടായതാണ് വിനോദസഞ്ചാര മേഖലയെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ രാജ്യാന്തര-ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളിൽ 20 മുതൽ 30 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തുന്നത്.
ഇന്ധനവിലയിൽ വൻ കുതിപ്പ്
ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) കണക്കുകൾ പ്രകാരം, ഇറാനിലെ സംഘർഷത്തിന് തൊട്ടുമുമ്പ് 99.40 ഡോളറായിരുന്ന ഒരു വീക്ക്ലി ആവറേജ് ഇന്ധനവില ഇപ്പോൾ 175 ഡോളറായി ഉയർന്നു. 50 ശതമാനത്തിലധികം ഉണ്ടായ ഈ വർധനവ് വിമാനക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഈ അധികച്ചെലവ് ഇന്ധന സർചാർജുകളായും ഉയർന്ന ടിക്കറ്റ് നിരക്കുകളായും യാത്രക്കാരിലേക്ക് കൈമാറാൻ കമ്പനികൾ നിർബന്ധിതരാകുകയാണ്. വിമാനക്കൂലി ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ വേനൽക്കാല യാത്രകൾക്കായി നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാണ് ട്രാവൽ ഏജന്റുമാർ നൽകുന്ന നിർദ്ദേശം.
വിമാനക്കമ്പനികൾ മാറ്റത്തിന്റെ പാതയിൽ
ടിക്കറ്റ് നിരക്കുകൾ പരിഷ്കരിച്ചതായും ചില പ്രാദേശിക സർവീസുകൾ നിർത്തലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും എയർ കാനഡ വ്യക്തമാക്കി. വെസ്റ്റ് ജെറ്റ്, എയർ ട്രാൻസാറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളും സമാനമായ നിലപാടിലാണ്. യൂറോപ്പിലേക്കുള്ള വിമാനങ്ങൾക്ക് ഇന്ധന സർചാർജ് ഏർപ്പെടുത്തിത്തുടങ്ങിയതായി എയർ ട്രാൻസാറ്റ് സിഇഒ ആനിക്ക് ഗ്വെറാർഡ് അറിയിച്ചു. യുദ്ധവും ഇന്ധനക്ഷാമവും കാരണം ക്യൂബയിലേക്കുള്ള സർവീസുകൾ കനേഡിയൻ കമ്പനികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മെക്സിക്കോയിലെ പ്യൂർട്ടോ വല്ലാർട്ടയിലുണ്ടായ സുരക്ഷാ പ്രശ്നങ്ങളും കാനഡയിൽ നിന്നുള്ള സഞ്ചാരികളെ ഈ റൂട്ടുകളിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.
അമേരിക്കയെ കൈവിട്ട് കാനഡ; ജപ്പാനും യൂറോപ്പും പ്രിയങ്കരം
അമേരിക്കൻ വിനോദസഞ്ചാര മേഖലയെ കനേഡിയൻ സഞ്ചാരികൾ കൂട്ടത്തോടെ ബഹിഷ്കരിക്കുന്നതാണ് നിലവിലെ മറ്റൊരു പ്രധാന കാഴ്ച. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം യുഎസ് യാത്രകളിൽ 31.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളർ വിനിമയ നിരക്കിലെ വ്യത്യാസവും ഇതിനൊരു കാരണമാണ്. കനേഡിയൻ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ജാപ്പനീസ് യെന്നിന്റെ മൂല്യം കുറവായതിനാൽ കൂടുതൽ സഞ്ചാരികൾ ഇപ്പോൾ ജപ്പാനിലേക്ക് ആകൃഷ്ടരാകുന്നു. കൂടാതെ, അമേരിക്കയ്ക്ക് പകരമായി ലണ്ടൻ, ഫ്രാൻസ്, പോർച്ചുഗൽ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമായതും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നതും സഞ്ചാരികളെ അങ്ങോട്ട് ആകർഷിക്കുന്നു.
ദ്വീപ് രാജ്യങ്ങളിൽ പുത്തൻ ഉണർവ്
കരീബിയൻ ദ്വീപ് രാജ്യങ്ങളായ ഡൊമിനിക്കൻ റിപ്പബ്ലിക്, ജമൈക്ക എന്നിവിടങ്ങളിലേക്ക് ഈ മാർച്ചിൽ ബുക്കിംഗുകൾ വർധിച്ചിട്ടുണ്ട്. മെലീസ ചുഴലിക്കാറ്റിന് ശേഷം ജമൈക്കൻ ടൂറിസം മേഖല പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്നതും അർബ, ബാർബഡോസ്, സെന്റ് ലൂസിയ തുടങ്ങിയ ചെറുകിട ദ്വീപുകളിലെ സുരക്ഷിതമായ അന്തരീക്ഷവും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാകുന്നു. യാത്രാക്കൂലി വർധിച്ചാലും സുരക്ഷിതവും സമാധാനപരവുമായ ഇടങ്ങൾക്കായി പണം ചിലവഴിക്കാൻ കനേഡിയൻ സഞ്ചാരികൾ തയ്യാറാണെന്നാണ് വിപണിയിലെ പുതിയ പ്രവണതകൾ സൂചിപ്പിക്കുന്നത്.
how-canadians-travel-patterns-are-shifting-amid-global-conflict-and-soaring-flight-costs
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



