ഒട്ടാവ: ചൈനീസ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥനും കുടുംബത്തിനും കാനഡയിലേക്കുള്ള കുടിയേറ്റ അനുമതി നിഷേധിച്ച് ഫെഡറൽ കോടതി ഉത്തരവിട്ടു. ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന കാലയളവിൽ മനുഷ്യത്വവിരുദ്ധ കുറ്റകൃത്യങ്ങളിൽ പങ്കാളിയായെന്ന് വിശ്വസിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഹേബെയ് പ്രവിശ്യയിലെ പോലീസ് ഇന്ററോഗേഷൻ സെന്ററുകളിൽ വ്യാപകമായി നടക്കുന്ന പീഡനമുറകളിൽ ഇയാൾക്ക് മേൽനോട്ട ചുമതല ഉണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
ലി ലി എന്ന ചൈനീസ് യുവതി തന്റെ ഭർത്താവിനും കുട്ടിക്കുമൊപ്പം 2016-ലാണ് കാനഡയിൽ സ്ഥിരതാമസത്തിനായി (PR) അപേക്ഷ നൽകിയത്. എന്നാൽ 2024 സെപ്റ്റംബറിൽ കാനഡ ഇമിഗ്രേഷൻ വിഭാഗം ഇവരുടെ അപേക്ഷ തള്ളി. ഭർത്താവിന്റെ 30 വർഷത്തെ പോലീസ് കരിയർ പരിശോധിച്ച ഉദ്യോഗസ്ഥർ, ഇദ്ദേഹം സർവീസിലിരുന്ന കാലയളവിൽ ചൈനീസ് പോലീസ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളിൽ പങ്കാളിയാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഇതിനെതിരെ ലി ലി സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഷിർസാദ് അഹമ്മദ് വിധി പുറപ്പെടുവിച്ചത്.
താൻ ഒരു പ്രതിയെയും നേരിട്ട് ഉപദ്രവിച്ചിട്ടില്ലെന്നും നിയമപരമായ രീതിയിൽ മാത്രമേ ചോദ്യം ചെയ്യലുകൾ നടത്തിയിട്ടുള്ളൂ എന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. കരിയറിൽ ഏകദേശം 150-ഓളം ഉദ്യോഗസ്ഥരെ താൻ നിയന്ത്രിച്ചിട്ടുണ്ടെന്നും ഇദ്ദേഹം സമ്മതിച്ചിരുന്നു. എന്നാൽ, ഹെബെയ് പ്രവിശ്യയിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ പീഡിപ്പിക്കുന്നത് വ്യവസ്ഥാപിതമായ രീതിയിലാണെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വ്യക്തിപരമായി പീഡനങ്ങളിൽ പങ്കെടുത്തതായി തെളിവില്ലെങ്കിലും, ആ വ്യവസ്ഥയുടെ ഭാഗമായി പ്രവർത്തിച്ചു എന്നത് അയോഗ്യതയായി കോടതി കണക്കാക്കി.
കാനഡയിലെ കുടിയേറ്റ നിയമമനുസരിച്ച് അപേക്ഷയോടൊപ്പമുള്ള കുടുംബാംഗങ്ങളിൽ ആരെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ അയോഗ്യരാണെങ്കിൽ അപേക്ഷകയ്ക്കും പ്രവേശനം നൽകാൻ കഴിയില്ല. സസ്കാറ്റൂണിൽ നടന്ന വാദത്തിന് ശേഷമാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ചൈനയിൽ വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും പീഡനമുറകളെയും കുറിച്ചുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ തീരുമാനം സുതാര്യവും വ്യക്തവുമാണെന്ന് കോടതി വിധിച്ചത്. ഇതോടെ കഴിഞ്ഞ എട്ട് വർഷമായി ദമ്പതികൾ നടത്തിവന്ന നിയമപോരാട്ടം പരാജയപ്പെട്ടു.
chinese-police-officer-and-wife-denied-residency-in-crimes-against-humanity-ruling
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



