അബുദാബി: ഗൾഫ് മേഖലയിലെ ഗതാഗത-ഊർജ്ജ ശൃംഖലകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ യുഎഇയിൽ തുടരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ഫുജൈറയിലെ തന്ത്രപ്രധാനമായ എണ്ണ സംഭരണ കേന്ദ്രം എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. അബുദാബിയിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഒരു ഫലസ്തീൻ സ്വദേശി കൊല്ലപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
തിങ്കളാഴ്ച പുലർച്ചെ ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ പതിച്ച് തീപിടുത്തമുണ്ടായതോടെയാണ് വിമാന സർവീസുകൾ തടസ്സപ്പെട്ടത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായ ഇവിടെ പല സർവീസുകളും റദ്ദാക്കുകയും ചിലത് വൈകുകയും ചെയ്തു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കർശന പരിശോധനകൾ തുടരുകയാണ്. യുഎഇയുടെ സുരക്ഷാ പ്രതിച്ഛായയ്ക്ക് മേൽ കരിനിഴൽ വീഴ്ത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്.
യുഎഇയുടെ കിഴക്കൻ തീരത്തുള്ള ഫുജൈറയിലെ എണ്ണ സംഭരണ കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണം ആഗോള എണ്ണ വിപണിയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കയറ്റുമതി സാധ്യമാക്കുന്ന തന്ത്രപ്രധാനമായ തുറമുഖമാണ് ഫുജൈറ. ഇവിടെ എണ്ണ ടാങ്കറുകൾക്ക് നേരെയും സംഭരണ ശാലകൾക്ക് നേരെയും ആക്രമണമുണ്ടായതോടെ തുറമുഖത്തെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. നിലവിൽ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു.
യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച മാത്രം 6 ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളുമാണ് വ്യോമപ്രതിരോധ സംവിധാനം തകർത്തുവിട്ടത്. യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം ആരംഭിച്ചതിനുശേഷം 1,900-ലധികം മിസൈലുകളും ഡ്രോണുകളുമാണ് യുഎഇക്ക് നേരെ തൊടുക്കപ്പെട്ടത്. അബുദാബിയിലെ അൽ ബഹിയ മേഖലയിലുണ്ടായ റോക്കറ്റ് ആക്രമണത്തിലാണ് ഫലസ്തീൻ സ്വദേശി കൊല്ലപ്പെട്ടത്.
ആക്രമണങ്ങൾ തുടരുമ്പോഴും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയിൽ ആശങ്ക വേണ്ടെന്ന് യുഎഇ വ്യക്തമാക്കുന്നു. ആഗോള വിതരണ ശൃംഖലയിൽ നിർണായകമായ ഫുജൈറ തുറമുഖം വഴിയുള്ള എണ്ണ കയറ്റുമതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. വെല്ലുവിളികൾക്കിടയിലും ബിസിനസ് മേഖല സജീവമാണെന്നും രാജ്യം പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും യുഎഇ മന്ത്രി ലാന നുസൈബെ പ്രതികരിച്ചു. സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്.
Iran hits key UAE oil port and Dubai airport
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



