ഒട്ടാവ : പ്രസവത്തിന് ശേഷമുള്ള ആഴ്ചകളിൽ സ്ത്രീകൾ നേരിടുന്ന ജീവനുതന്നെ ഭീഷണിയായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. പ്രസവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ 30 ശതമാനവും പ്രസവാനന്തരമുള്ള ആഴ്ചകളിലാണ് സംഭവിക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. വൈദ്യസഹായവും നിരീക്ഷണവും കുറയുന്ന ഈ കാലയളവ് ഏറെ നിർണ്ണായകമാണെന്ന് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ (CMAJ) പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
ഒന്റാറിയോയിൽ 2012 നും 2021 നും ഇടയിൽ നടന്ന പത്ത് ലക്ഷത്തിലധികം പ്രസവങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പ്രസവത്തിന് ശേഷമുള്ള ആദ്യ ആറാഴ്ചയ്ക്കുള്ളിലാണ് 30 ശതമാനം ഗുരുതര ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തത്. സെപ്സിസ് (Sepsis), അമിത രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പ്രസവസമയത്തെ നിരീക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇത്തരം നാലിൽ ഒന്ന് കേസുകളും നേരത്തെ വിട്ടുപോകാറുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പ്രസവാനന്തര പരിശോധനകൾ കർശനമാക്കണമെന്നും വീടുകളിൽ എത്തി നിരീക്ഷണം നടത്തുന്ന സംവിധാനം വേണമെന്നും ഗവേഷക സംഘത്തിലെ മുതിർന്ന ശാസ്ത്രജ്ഞ ഡോ. ജൂലിയ മുറാക്ക ആവശ്യപ്പെട്ടു. കാനഡയിലെ മാതൃമരണങ്ങളിൽ 46 ശതമാനവും പ്രസവാനന്തര കാലയളവിലാണ് സംഭവിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കാൻ സംവിധാനമുണ്ടാകുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.
ടൈപ്പ് 1 പ്രമേഹം, അമിതവണ്ണം, കുറഞ്ഞ സാമ്പത്തിക സ്ഥിതി എന്നിവയുള്ളവരിലും ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകുന്നവരിലും അപകടസാധ്യത കൂടുതലാണെന്ന് പഠനം വിലയിരുത്തുന്നു. എന്നാൽ ആരോഗ്യവതികളായ സ്ത്രീകളിലും പ്രസവാനന്തരം അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. ഒന്റാറിയോ സ്വദേശിനിയായ പേജ് ഈറ്റൺ എന്ന യുവതിക്ക് സിസേറിയന് ശേഷം ഉണ്ടായ സെപ്സിസ് ബാധയും തുടർന്നുണ്ടായ സങ്കീർണ്ണതകളും ഇതിന് ഉദാഹരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ പ്രസവാനന്തരം ആറാഴ്ച കഴിഞ്ഞ് നടത്തുന്ന ഒറ്റത്തവണ പരിശോധന പലപ്പോഴും അപര്യാപ്തമാണെന്ന് ഒന്റാറിയോയിലെ ഗവേഷകർ വ്യക്തമാക്കി. ഗൈനക്കോളജി സേവനങ്ങളുടെ പരിമിതി പല രോഗികൾക്കും കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്. മാതൃമരണങ്ങൾ ഒഴിവാക്കാൻ പ്രസവത്തിന് ശേഷമുള്ള തുടർച്ചയായ പരിചരണവും നിരീക്ഷണവും അനിവാര്യമാണെന്ന് സൊസൈറ്റി ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ് ഓഫ് കാനഡയിലെ ചീഫ് സയന്റിഫിക് ഓഫീസർ ജോസിലിൻ കുക്ക് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canadian study reveals life-threatening ‘postpartum weeks’



