ഒട്ടാവ: ബ്രിട്ടനിലേക്കും ജർമ്മനിയിലേക്കും യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി കാനഡ സർക്കാർ. ഇരു രാജ്യങ്ങളിലും നിലവിൽ പോളിയോ പടരാനുള്ള സാധ്യത കൂടുതലാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കാനഡയുടെ യാത്രാ ഉപദേശക വെബ്‌സൈറ്റിലെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം യുകെയും ജർമ്മനിയും ഇപ്പോൾ ‘ഉയർന്ന തോതിലുള്ള ജാഗ്രത’ (Exercise a high degree of caution) പാലിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
യുകെയിലും ജർമ്മനിയിലും വാക്സിനിൽ നിന്ന് ഉരുത്തിരിഞ്ഞ ‘ടൈപ്പ്-2’ പോളിയോ വൈറസിന്റെ (cVDPV2) സാന്നിധ്യം കണ്ടെത്തിയതായി കനേഡിയൻ അധികൃതർ വ്യക്തമാക്കി. വ്യക്തികൾ തമ്മിലുള്ള സമ്പർക്കത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയും ജലത്തിലൂടെയും പടരുന്ന പകർച്ചവ്യാധിയാണ് പോളിയോ. പ്രതിരോധശേഷി ഇല്ലാത്തവരിൽ ഈ വൈറസ് പക്ഷാഘാതത്തിനും മരണത്തിനും കാരണമായേക്കാമെന്നും സർക്കാർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
ഈ രാജ്യങ്ങളിലേക്ക് പോകുന്നവർ യാത്രയ്ക്ക് മുൻപ് പോളിയോ വാക്സിനേഷൻ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മുതിർന്നവർ ഒരു ഡോസ് ബൂസ്റ്റർ വാക്സിൻ കൂടി സ്വീകരിക്കുന്നത് ഉചിതമായിരിക്കും. മഞ്ഞപ്പിത്ത വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ യാത്രക്കാർ കൈവശം വെക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നാല് ആഴ്ചയിൽ കൂടുതൽ ഈ രാജ്യങ്ങളിൽ തങ്ങാൻ പദ്ധതിയിടുന്നവർ രാജ്യം വിടുന്നതിന് ഒരു മാസം മുൻപെങ്കിലും വാക്സിൻ സ്വീകരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് കാനഡ അറിയിച്ചു. വസന്തകാലത്ത് യാത്രകൾ ആസൂത്രണം ചെയ്യുന്നവർ ലക്ഷ്യസ്ഥാനങ്ങളിലെ ആരോഗ്യ സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിക്കണം. യാത്രകൾ പൂർണ്ണമായും നിരോധിച്ചിട്ടില്ലെങ്കിലും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
കാനഡയുടെ യാത്രാ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് നാല് വിഭാഗങ്ങളിലായാണ് രാജ്യങ്ങളെ തരംതിരിക്കുന്നത്. സാധാരണ മുൻകരുതൽ ആവശ്യമുള്ള രാജ്യങ്ങൾ പട്ടികയുടെ താഴെത്തട്ടിലും, ഉയർന്ന ജാഗ്രത വേണ്ടവ തൊട്ടടുത്തും വരുന്നു. ഒഴിവാക്കാവുന്ന യാത്രകൾ നിയന്ത്രിക്കുക, യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക എന്നിവയാണ് ഏറ്റവും ഉയർന്ന വിഭാഗങ്ങൾ. നിലവിൽ പോളിയോ ഭീഷണിയെ തുടർന്നാണ് യുകെക്കും ജർമ്മനിക്കും മഞ്ഞ നിറത്തിലുള്ള ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.



