ന്യൂയോർക്ക്: സോഷ്യൽ മീഡിയയിൽ യുവതലമുറ (Gen Z)ക്കിടയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ‘യംഗ് ഹോ’ (Young Ho) ട്രെൻഡ് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെക്കുന്നു. സ്വന്തം അലസതയെയും ജീവിതത്തിലെ പോരായ്മകളെയും തമാശരൂപേണ അവതരിപ്പിക്കുന്ന ഈ പ്രവണത ലക്ഷക്കണക്കിന് പെൺകുട്ടികളാണ് ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്. 2025 നവംബറിൽ എക്സിൽ (X) പ്രത്യക്ഷപ്പെട്ട ‘യംഗ് ഹോസ് കുക്ക് എവരിതിങ് ഓൺ ഹൈ’ എന്ന ഒറ്റ ട്വീറ്റിൽ നിന്നാണ് ഈ ട്രെൻഡിന്റെ തുടക്കം. ഭക്ഷണം വേഗത്തിൽ പാകം ചെയ്യാൻ ഫ്ലെയിം കൂട്ടി വെക്കുന്നതുൾപ്പെടെയുള്ള ക്ഷമയില്ലാത്ത ശീലങ്ങളെ കുറിച്ചായിരുന്നു ഈ കുറിപ്പ്.
ടിക്ടോക്കിലും മറ്റ് പ്ലാറ്റ്ഫോമുകളിലും വ്യാപിച്ചതോടെ ഇതൊരു വലിയ ജീവിതശൈലീ പ്രവണതയായി മാറി. തുണികൾ ഇസ്തിരിയിടാതെ ഉപയോഗിക്കുക, മുറി അടുക്കി വെക്കാതിരിക്കുക, വീട്ടുജോലികളിൽ മടി കാണിക്കുക തുടങ്ങിയ കാര്യങ്ങളെ ‘യംഗ് ഹോ’ (#YoungHo) എന്ന ഹാഷ് ടാഗിലൂടെ യുവതികൾ ആഘോഷിക്കുകയാണ്. മോശം ശീലങ്ങളെ ഓർത്ത് വിഷമിക്കുന്നതിന് പകരം, തിരക്കേറിയ ജീവിതത്തിനിടയിൽ സംഭവിക്കുന്ന ഇത്തരം കാര്യങ്ങളെ തമാശയായി കണ്ട് ഒത്തൊരുമയോടെ മുന്നേറാനാണ് ഇവർ ലക്ഷ്യമിടുന്നത്. പഴയ തലമുറയെപ്പോലെ അടുക്കളയിൽ മണിക്കൂറുകൾ ചെലവഴിക്കാൻ തങ്ങൾ തയ്യാറല്ലെന്ന പ്രഖ്യാപനവും ഇതിന്റെ ഭാഗമായുണ്ട്.
അതേസമയം, ഈ ട്രെൻഡിനെതിരെ കടുത്ത വിമർശനവുമായി കൺസർവേറ്റീവ് കമന്റേറ്റർമാരും സോഷ്യൽ മീഡിയ അനലിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കാൻ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളെ സ്വയം വിശേഷിപ്പിക്കാനായി ഉപയോഗിക്കുന്നത് ലജ്ജാകരമാണെന്ന് അമേരിക്കൻ പോഡ്കാസ്റ്റ് ഹോസ്റ്റ് അലക്സ് ക്ലർക്ക് അഭിപ്രായപ്പെട്ടു. കഴിവില്ലായ്മയെയും ഉത്തരവാദിത്തമില്ലായ്മയെയും ആഘോഷിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഇവർ വാദിക്കുന്നു. സ്ത്രീകളുടെ പുരോഗതിയെ ഇത്തരം പ്രവണതകൾ പിന്നോട്ട് നയിക്കുമെന്നാണ് വിമർശകരുടെ പ്രധാന പക്ഷം.
ജീവിതത്തിലെ സമ്മർദ്ദങ്ങളെ ലഘൂകരിക്കാൻ ശ്രമിക്കുന്ന യുവതലമുറയും, മൂല്യച്യുതിയെ ഭയപ്പെടുന്ന പഴയ തലമുറയും തമ്മിലുള്ള വലിയൊരു അഭിപ്രായ വ്യത്യാസത്തിനാണ് ഈ ട്രെൻഡ് വഴിതുറന്നിരിക്കുന്നത്. ഇൻഡിപെൻഡന്റ് വിമൻസ് ഫോറത്തിലെ അനലിസ്റ്റായ ഇനെസ് സ്റ്റെപ്മാൻ ഉൾപ്പെടെയുള്ളവർ ഇത്തരം ട്രെൻഡുകൾ നിരാശാജനകമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തമാശയ്ക്കും വിനോദത്തിനുമപ്പുറം സാമൂഹികമായ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ ഈ ‘അലസതാ ആഘോഷം’.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Gen C celebrates laziness; Social media criticizes ‘young ho’ trend



