വാഷിങ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഉൾപ്പെടെയുള്ള ഭരണകൂടത്തിലെ പ്രമുഖരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. 10 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 83 കോടിയിലധികം രൂപ) അമേരിക്ക വാഗ്ദാനം ചെയ്തിരിക്കുന്നത്. മുജ്തബ ഖമനയിക്ക് പുറമെ ഇറാന്റെ ആഭ്യന്തര മന്ത്രി, ഇന്റലിജൻസ് മന്ത്രി തുടങ്ങിയ ഉന്നത നേതാക്കളുടെ വിവരങ്ങൾ കൈമാറുന്നവർക്കും പാരിതോഷികം ലഭിക്കുമെന്ന് യുഎസ് വ്യക്തമാക്കി. ‘റിവാർഡ് ഫോർ ജസ്റ്റിസ്’ എന്ന പദ്ധതിയിലൂടെയാണ് അമേരിക്ക ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരെ പിടികൂടാനോ അവരുടെ നീക്കങ്ങൾ നിരീക്ഷിക്കാനോ ഉള്ള നീക്കമായാണ് ഈ പാരിതോഷിക പ്രഖ്യാപനത്തെ ലോകരാജ്യങ്ങൾ കാണുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും ആഗോളതലത്തിൽ ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും ഈ നേതാക്കളാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ആരോപിക്കുന്നു. മുജ്തബ ഖമനയിക്ക് പുറമെ അലി അസ്കർ ഹെജാസി, അലി ലാരിജാനി തുടങ്ങിയവരും അമേരിക്കയുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
നേരത്തെ യുഎസ്-ഇസ്രയേൽ സംയുക്തമായി നടത്തിയ ആക്രമണത്തിൽ മുജ്തബ ഖമനയിക്ക് ഗുരുതരമായി പരിക്കേറ്റതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിന് ശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മുജ്തബ ഖമനയി നിലവിൽ എവിടെയാണെന്നോ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചോ ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. മുജ്തബയ്ക്ക് പരിക്കേറ്റ വിവരം ശരിയാണെങ്കിൽ അത് ഇറാന്റെ ആഭ്യന്തര സുരക്ഷയെയും ഭരണസ്ഥിരതയെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ.
ഇറാൻ ഭരണകൂടത്തിന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കൻ ഇന്റലിജൻസ് സംവിധാനങ്ങൾ ഈ നീക്കം നടത്തുന്നത്. വിവരം നൽകുന്നവർക്ക് സുരക്ഷിതമായ മറ്റൊരു രാജ്യത്തേക്ക് മാറി താമസിക്കാനുള്ള സൗകര്യവും അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ട്. 2026 ഫെബ്രുവരി അവസാന വാരത്തിൽ ആരംഭിച്ച സംഘർഷം പശ്ചിമേഷ്യയിൽ ഇന്നും രൂക്ഷമായി തുടരുകയാണ്. ഇറാന്റെ പരമോന്നത അധികാര കേന്ദ്രത്തെ നേരിട്ട് ലക്ഷ്യം വെക്കുന്ന അമേരിക്കയുടെ ഈ പുതിയ നടപടി മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയേക്കും.
$10 million reward; US 'Reward for Justice' targeting Mojtaba Khamenei
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



