ഒട്ടാവ: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും ഡിജിറ്റൽ തെളിവുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും പോലീസിനും ഏജൻസികൾക്കും കൂടുതൽ അധികാരം നൽകുന്ന പുതിയ ബിൽ ലിബറൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി അനന്ദസംഗരി വ്യാഴാഴ്ച സഭയിൽ സമർപ്പിച്ച ‘ലോഫുൾ ആക്‌സസ് ആക്ട് 2026’ (ബിൽ C-22) എന്ന നിയമനിർമ്മാണത്തിലൂടെയാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. മുൻപ് അവതരിപ്പിച്ച സമാനമായ നിയമം കനത്ത പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചതിന് പിന്നാലെയാണ് കൂടുതൽ വ്യക്തതയോടെയുള്ള പുതിയ പതിപ്പ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്.
ടെലികമ്മ്യൂണിക്കേഷൻ സേവനദാതാക്കൾ, സോഷ്യൽ മീഡിയ കമ്പനികൾ, ഓപ്പൺ എഐ (OpenAI) പോലുള്ള വിദേശ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങൾ തേടാൻ പുതിയ നിയമം പോലീസിനെ അനുവദിക്കുന്നു. വ്യക്തികളുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഇത്തരത്തിൽ വേഗത്തിൽ ശേഖരിക്കാനാകും. എന്നാൽ ഉപഭോക്താക്കളുടെ ബ്രൗസിംഗ് ഹിസ്റ്ററിയോ സോഷ്യൽ മീഡിയയിലെ സ്വകാര്യ സന്ദേശങ്ങളോ വാറന്റില്ലാതെ പരിശോധിക്കാൻ ഈ ബിൽ അനുമതി നൽകുന്നില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗൗരവകരമായ സുരക്ഷാ ഭീഷണികൾ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലകൾ എന്നിവ തടയാൻ ഇത്തരം ഡിജിറ്റൽ വിവരങ്ങൾ അനിവാര്യമാണെന്നാണ് സർക്കാരിന്റെ വിശദീകരണം.
നിയമം ലംഘിക്കുന്ന ഇലക്ട്രോണിക് സേവനദാതാക്കൾക്കെതിരെ കടുത്ത പിഴ ചുമത്താനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും പബ്ലിക് സേഫ്റ്റി മന്ത്രിക്കു പുതിയ ബിൽ അധികാരം നൽകുന്നുണ്ട്. നേരത്തെ അവതരിപ്പിച്ച നിയമം പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാൽ നിലവിലെ ബില്ലിൽ അവകാശ സംരക്ഷണത്തിനായുള്ള പ്രത്യേക സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മറ്റു വികസിത രാജ്യങ്ങളിൽ നിലവിലുള്ളതിന് സമാനമായ നിയമമാണിതെന്നും സർക്കാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണങ്ങൾ നൽകാൻ നീതിന്യായ മന്ത്രി ഷോൺ ഫ്രേസറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ മാധ്യമങ്ങളെ കാണും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Federal government introduces new bill giving police more power to collect digital information



