വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫ് ഇൻവസ്റ്റിഗേഷനിൽ നിന്നും കാനഡയെ തൽക്കാലം ഒഴിവാക്കി. ആഗോള വ്യാപാര ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം ബുധനാഴ്ച പുറത്തിറക്കിയ രാജ്യങ്ങളുടെ പട്ടികയിലാണ് കാനഡ ഇടംപിടിക്കാത്തത്. എന്നാൽ അമേരിക്കയുടെ അയൽരാജ്യമായ മെക്സിക്കോയെയും ഒപ്പം ഇന്ത്യയെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ട്രംപിന്റെ മുൻപത്തെ താരിഫ് നയങ്ങൾ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് നയങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ പുതിയ നീക്കം.
യൂറോപ്യൻ യൂണിയൻ, ചൈന, ജപ്പാൻ, ഇന്ത്യ, സ്വിറ്റ്സർലൻഡ്, നോർവേ, സിംഗപ്പൂർ തുടങ്ങി നിരവധി രാജ്യങ്ങൾക്കെതിരെയാണ് 1974-ലെ ട്രേഡ് ആക്ട് സെക്ഷൻ 301 പ്രകാരം അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തം രാജ്യത്തെ വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിന് വേണ്ടി മറ്റ് രാജ്യങ്ങൾക്ക് വിട്ടുവീഴ്ചകൾ ചെയ്യാൻ ഇനി അമേരിക്ക തയ്യാറല്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ വ്യക്തമാക്കി. അമേരിക്കയുടെ വ്യാവസായിക അടിത്തറ തകർക്കുന്ന രീതിയിലുള്ള വ്യാപാര ഇടപാടുകൾ ഇനി അനുവദിക്കില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.
കാനഡയെ നിലവിൽ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഭാവിയിൽ ഇത്തരം ഇൻവസ്റ്റിഗേഷൻ പരിധിയിൽ കാനഡ വരുമോ എന്ന കാര്യത്തിൽ വൈറ്റ് ഹൗസ് ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. നിലവിൽ കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര മിച്ചത്തിന് പ്രധാന കാരണം അമേരിക്ക കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയാണ്. മെക്സിക്കോ അടക്കമുള്ള രാജ്യങ്ങൾക്കെതിരെയുള്ള നീക്കം വടക്കേ അമേരിക്കൻ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ എന്ത് മാറ്റമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada not a target for Trump administration’s new tariff investigations



