ടെഹ്റാൻ: ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന സൈനിക നീക്കങ്ങൾക്കിടെ, അന്താരാഷ്ട്ര ആണവ കരാറുകളിൽ നിന്ന് പൂർണ്ണമായി പിന്മാറാൻ ഇറാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ നേതൃത്വത്തിലാണ് നിർണായകമായ ഈ നീക്കം നടക്കുന്നത്. ആണവ പദ്ധതികളുമായും യുറേനിയം സമ്പുഷ്ടീകരണവുമായും ബന്ധപ്പെട്ട നിലവിലുള്ള എല്ലാ ഉടമ്പടികളും ചട്ടങ്ങളും റദ്ദാക്കാനാണ് ഇറാൻ്റെ തീരുമാനം. രാജ്യം ഏകപക്ഷീയമായ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ മുൻപുള്ള കരാറുകൾ പാലിച്ച് മുന്നോട്ട് പോകേണ്ടതില്ലെന്നാണ് ഭരണകൂടത്തിൻ്റെ നിലപാട്.
നേരത്തെ അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA)യുടെ പരിശോധനകൾക്ക് അനുമതി നൽകാൻ ഇറാൻ വിസമ്മതിച്ചിരുന്നു. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതും ഇപ്പോഴത്തെ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമാണ്. ആണവ പരീക്ഷണങ്ങൾക്കും ഉൽപ്പാദനത്തിനുമുള്ള നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ മേഖലയിൽ വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണിയും നയതന്ത്ര പ്രതിസന്ധിയും രൂപപ്പെടുമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
അതേസമയം, പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖമനെയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ദുരൂഹത തുടരുകയാണ്. ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ട അതേ ആക്രമണത്തിലാണ് മുജ്തബയ്ക്കും പരിക്കേറ്റത്.
ആക്രമണത്തിൽ മുജ്തബയുടെ കാലുകൾക്ക് പരിക്കേറ്റതായും നിലവിൽ അദ്ദേഹം അതീവ സുരക്ഷയുള്ള ഒരു ഒളിസങ്കേതത്തിൽ ചികിത്സയിലാണെന്നുമാണ് സൂചന. സ്ഥാനമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും അദ്ദേഹം പൊതുവേദികളിലോ വീഡിയോകളിലോ പ്രത്യക്ഷപ്പെടാത്തത് പരിക്കേറ്റുവെന്ന വാർത്തകൾക്ക് ബലം നൽകുന്നു. എന്നാൽ യുദ്ധസാഹചര്യത്തിൽ സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം പുറത്തുവരാത്തതെന്ന വാദവും ഇറാനിയൻ കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്.
ഫെബ്രുവരിയിലെ ആക്രമണത്തിൽ അലി ഖമനെയിയുടെ ഭാര്യയും മകനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇസ്രായേലി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഇറാൻ്റെ പുതിയ ഭരണാധികാരി നേരിട്ട് രംഗത്തെത്താത്തത് ഭരണകൂടത്തിനുള്ളിൽ ആശയവിനിമയ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ടാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ മുജ്തബയുടെ ഔദ്യോഗിക പ്രതികരണം ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Iran to withdraw from nuclear agreements; Mojtaba Khamenei takes drastic action



