വാഷിംഗ്ടൺ: ലോകത്തിൻ്റെ ഇന്ധനപ്പരപ്പായ ഹോർമുസ് കടലിടുക്കിൽ എണ്ണനീക്കം തടയാനുള്ള ഇറാന്റെ നീക്കങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് അമേരിക്ക. കടലിടുക്കിൽ മൈനുകൾ വിന്യസിക്കാൻ തയ്യാറെടുത്തിരുന്ന ഇറാന്റെ 16 കപ്പലുകൾ യുഎസ് സേന തകർത്തു. ചൊവ്വാഴ്ച വൈകിട്ടോടെ യുഎസ് സെൻട്രൽ കമാൻഡാണ് നിർണായകമായ ഈ സൈനിക നീക്കത്തിന്റെ വിവരം പുറത്തുവിട്ടത്. ഹോർമുസ് കടലിടുക്കിന് സമീപം നങ്കൂരമിട്ടിരുന്ന ഒൻപതോളം കപ്പലുകളിൽ മിസൈലുകൾ പതിക്കുന്നതിന്റെ ദൃശ്യങ്ങൾ യുഎസ് സൈന്യം പുറത്തുവിട്ടു. ഫെബ്രുവരി 28 മുതൽ ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ശക്തമായ ആക്രമണം തുടരുകയാണ്.

ഇതിനിടെ കടലിടുക്കിൽ ഇറാൻ മൈനുകൾ വിന്യസിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 1980-കളിൽ പേർഷ്യൻ ഗൾഫിൽ ഇറാൻ വിന്യസിച്ച മൈനുകൾ യുഎസ് പടക്കപ്പലിന് കനത്ത നാശനഷ്ടമുണ്ടാക്കിയിരുന്നു. സമാനമായ സാഹചര്യം ഒഴിവാക്കാനാണ് മുൻകൂർ ആക്രമണമെന്ന് സൈനിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. യുദ്ധം രൂക്ഷമാകുന്നതിനിടെ വൈറ്റ് ഹൗസിൽ നിന്നും പെന്റഗണിൽ നിന്നും പരസ്പരവിരുദ്ധമായ പ്രസ്താവനകൾ വരുന്നത് ആശയക്കുപ്പമുണ്ടാക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെ ഒരു എണ്ണക്കപ്പലിന് യുഎസ് പടക്കപ്പൽ സുരക്ഷയൊരുക്കിയതായി ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് അവകാശപ്പെട്ടെങ്കിലും, സൈന്യം അത് നിഷേധിച്ചു. പിന്നാലെ അദ്ദേഹം തന്റെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, എണ്ണനീക്കം തടയാൻ ശ്രമിച്ചാൽ 20 മടങ്ങ് ശക്തിയിൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുദ്ധം ഇറാനിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് പുതിയ റിപ്പോർട്ട്. ലെബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ വലിയൊരു മാനുഷിക പ്രതിസന്ധിക്ക് വഴിതെളിച്ചിരിക്കുകയാണ്. ഇതിനോടകം ഏഴ് ലക്ഷത്തോളം പേർക്ക് വീടുകൾ ഉപേക്ഷിച്ചു പോകേണ്ടി വന്നതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്‌റാനിലും ബെയ്‌റൂട്ടിലും ആക്രമണം തുടരുമ്പോൾ ആഗോള എണ്ണവിപണി കനത്ത അസ്ഥിരതയിലാണ്. 1800-ലധികം പേർ ഇതുവരെ കൊല്ലപ്പെട്ട ഈ പോരാട്ടം എപ്പോൾ അവസാനിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
/iran-war-trump-us-israel
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



