കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമപരിധിയിൽ അതിക്രമിച്ചു കയറിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഒരു ഡ്രോണും കുവൈത്ത് സായുധസേന വിജയകരമായി തകർത്തു. തിങ്കളാഴ്ച പുലർച്ചെ മുതൽ അർധരാത്രി വരെയുള്ള വിവിധ സമയങ്ങളിലായാണ് ശത്രു വ്യോമലക്ഷ്യങ്ങൾ കണ്ടെത്തിയതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി അറിയിച്ചു. രാജ്യത്തിന്റെ തെക്കൻ ഭാഗത്താണ് മിസൈലുകൾ കണ്ടെത്തിയത്. ഇവയെ ലക്ഷ്യസ്ഥാനത്തെത്തും മുൻപേ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ നശിപ്പിക്കുകയായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടത് ജനങ്ങൾക്കിടയിൽ ആശങ്ക പടർത്തിയിരുന്നു. എന്നാൽ ശത്രു മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ തടയുന്നതിനിടെ ഉണ്ടായ ശബ്ദങ്ങളാണിവയെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് വ്യക്തമാക്കി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ഔദ്യോഗികമായി പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങളും മുൻകരുതൽ മാർഗനിർദേശങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ ജനവാസമില്ലാത്ത മേഖലകളിൽ വീണതായാണ് പ്രാഥമിക വിവരം.
മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കുവൈത്ത് സായുധസേന അതീവ ജാഗ്രതയിലാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും നേരിടാൻ സൈന്യം സുസജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി വ്യോമ-കര-നാവിക സേനകൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Airstrikes on Kuwait; Army destroys missiles and drones



