ഒട്ടാവ: യുദ്ധം തുടരുന്ന ഖത്തറിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാനാകാതെ കനേഡിയൻ കുടുംബം പ്രതിസന്ധിയിൽ. ഭർത്താവിന് കനേഡിയൻ വിസ ലഭിക്കാത്തതിനെ തുടർന്ന് മൂന്ന് മക്കളുമായി ദോഹയിൽ തന്നെ തുടരേണ്ടി വരുന്ന ആമി നികീൽ എന്ന യുവതിയുടെ ദുരവസ്ഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. പത്തൊൻപത് വർഷമായി ദോഹയിൽ താമസിക്കുന്ന ആമി, തന്റെ പലസ്തീൻ സ്വദേശിയായ ഭർത്താവ് ഇയാദ് മസൂദിനെ ഒഴിവാക്കി മക്കളുമായി മാത്രം മടങ്ങണമെന്ന കനേഡിയൻ വിദേശകാര്യ വകുപ്പിന്റെ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.
ദോഹയിൽ നിന്ന് കനേഡിയൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആമിയുടെ ഭർത്താവിന് വിസയില്ലാത്തത് തടസ്സമാകുകയാണ്. കനേഡിയൻ പൗരത്വം ഉള്ളവർക്ക് മാത്രമേ നിലവിൽ മുൻഗണന നൽകാനാവൂ എന്നാണ് അധികൃതരുടെ നിലപാട്. “കുടുംബത്തെ വേർപിരിക്കുക എന്നത് ചിന്തിക്കാനാവാത്ത കാര്യമാണ്. ഭർത്താവിനെ ഇവിടെ മരണത്തിന് വിട്ടുകൊടുത്ത് മക്കളുമായി മാത്രം വരാൻ എനിക്ക് സാധിക്കില്ലെന്നാണ് ആമി നികീൽ വികാരാധീനയായി പറയുന്നത്.
ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ഖത്തർ വ്യോമപാത അടച്ചതോടെയാണ് വിദേശികളായ താമസക്കാർ പ്രതിസന്ധിയിലായത്. ആമിയെപ്പോലെ നൂറുകണക്കിന് ആളുകളാണ് സഹായത്തിനായി കനേഡിയൻ എംബസിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ ഓട്ടോമേറ്റഡ് ഇമെയിൽ മറുപടികൾ അല്ലാതെ കൃത്യമായ സഹായം ലഭിക്കുന്നില്ലെന്ന് ഇവർ പരാതിപ്പെടുന്നു. ഖത്തറിൽ നിന്ന് സൗദി അറേബ്യയിലെ റിയാദിലേക്ക് കാനഡ ഇതിനോടകം 270 പൗരന്മാരെ ബസ് മാർഗ്ഗം എത്തിച്ചിട്ടുണ്ട്. എന്നാൽ വിസ നടപടികളിലെ സങ്കീർണ്ണത മൂലം പല കുടുംബങ്ങളും വഴിയിലാകുന്ന അവസ്ഥയാണുള്ളത്.

ദോഹയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ മോൺട്രിയൽ സ്വദേശികളായ മഹമ്മൂദ് അഹമ്മദ്, സയീദ ബാനു എന്നിവരും സമാനമായ ദുരിതത്തിലാണ്. ഹൃദ്രോഗിയായ മഹമ്മൂദും ശാരീരിക അവശതകളുള്ള സയീദയും എംബസിയുടെ ബസ്സിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് സ്വകാര്യ വാഹനത്തിൽ ഒമാനിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. ഏകദേശം 1000 കിലോമീറ്ററിലധികം റോഡ് മാർഗ്ഗം സഞ്ചരിച്ച് മസ്കറ്റിലെത്തിയാൽ സുരക്ഷിതരാകാം എന്ന പ്രതീക്ഷയിലാണ് ഈ വയോധിക ദമ്പതികൾ.
നിലവിൽ 5,267 കനേഡിയൻ പൗരന്മാരാണ് പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളിൽ നിന്ന് മടങ്ങാൻ സഹായം തേടിയിരിക്കുന്നത്. മാർച്ച് നാല് മുതൽ സർക്കാർ ഏകദേശം 894 സീറ്റുകൾ വിമാനങ്ങളിലും ബസ്സുകളിലുമായി ക്രമീകരിച്ചിട്ടുണ്ടെങ്കിലും ഇതിൽ പകുതി പോലും ആളുകൾക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. സാങ്കേതിക തടസ്സങ്ങളും വിസ പ്രശ്നങ്ങളും കാരണം പല സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. എങ്കിലും ആമിയെപ്പോലെയുള്ളവരുടെ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.
canadians-stuck-in-middle-east-say-canada-is-putting-families-in-an-unimaginable-position
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



