ദുബായ്: ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതിനെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ യാത്രക്കാർക്ക് ഏക ആശ്രയമായി സ്വകാര്യ ജെറ്റുകൾ മാറുന്നു. മേഖലയിലെ വ്യോമപാതകൾ അടച്ചതും പതിവ് സർവീസുകൾ റദ്ദാക്കിയതും പതിനായിരക്കണക്കിന് യാത്രക്കാരെയാണ് ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ കുടുക്കിയിരിക്കുന്നത്. ഇതോടെ യുഎഇ, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് മടങ്ങാൻ സ്വകാര്യ ചാർട്ടർ വിമാനങ്ങളെ സമീപിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വളർത്തുമൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നവർക്കായി ദുബായിൽ ആരംഭിച്ച പെറ്റ് എക്സ് ജെറ്റ്സ് (PetX Jets) പോലുള്ള സ്ഥാപനങ്ങളിലേക്ക് നിലവിൽ ഗർഭിണികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരാണ് അന്വേഷണങ്ങളുമായി എത്തുന്നത്. ജൂണിൽ സർവീസ് തുടങ്ങാനിരുന്ന പല കമ്പനികളും നിലവിലെ സാഹചര്യം പരിഗണിച്ച് നേരത്തെ പ്രവർത്തനം ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്. യുഎഇയിലെ വിമാനത്താവളങ്ങൾ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും പരിമിതമായ സർവീസുകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതോടെ സ്വകാര്യ ജെറ്റുകളുടെ വാടക നിരക്ക് കുത്തനെ ഉയർന്നു. ദുബായിൽ നിന്ന് ഇസ്താംബൂളിലേക്ക് ആറുപേർക്ക് സഞ്ചരിക്കാവുന്ന ചെറിയ ജെറ്റുകൾക്ക് മുമ്പ് 50,000 യുഎസ് ഡോളർ ആയിരുന്ന നിരക്ക് ഇപ്പോൾ 1,00,000 ഡോളറായി വർദ്ധിച്ചു. 15 പേർക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനങ്ങളുടെ നിരക്ക് 1,10,000 ഡോളറിൽ നിന്ന് 2,00,000 ഡോളറായാണ് ഉയർന്നതെന്ന് ഫ്രഞ്ച് ആസ്ഥാനമായുള്ള ജെറ്റ്-വിഐപി (Jet-VIP) എന്ന ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു.
യുഎഇയിലെ വ്യോമപാത നിയന്ത്രണങ്ങൾ കാരണം ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ വഴിയാണ് പലരും യാത്ര ചെയ്യുന്നത്. മസ്കറ്റ്, റിയാദ് വിമാനത്താവളങ്ങളിൽ തിരക്ക് വർദ്ധിച്ചതോടെ വിമാനങ്ങൾ ഇറക്കാനുള്ള അനുമതി ലഭിക്കാൻ 24 മണിക്കൂർ വരെ താമസമുണ്ടാകുന്നതായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. വ്യോമപാതകൾ പൂർണ്ണമായി തുറക്കുകയും നിരക്കുകൾ സാധാരണ നിലയിലാകുകയും ചെയ്യുന്നത് വരെ കാത്തിരിക്കാനാണ് പല ഓപ്പറേറ്റർമാരും നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tensions in the Gulf region intensify: Expatriates rely on private jets; fares rise sharply



