യുഎസ്–ഇസ്രയേൽ സഖ്യം നടത്തുന്ന സംയുക്ത ആക്രമണത്തിൽ ഇറാനിലെ മരണസംഖ്യ 1045 ആയി ഉയർന്നു. അഞ്ച് ദിവസമായി തുടരുന്ന രൂക്ഷമായ പോരാട്ടത്തിലാണ് മരണം ആയിരം പിന്നിട്ടത്. ഇറാന്റെ പരമാധികാരിയായിരുന്ന ആയത്തുല്ല ഖമനയിയുടെ സ്മരണാർത്ഥം നടത്താനിരുന്ന ചടങ്ങുകൾ നിലവിലെ യുദ്ധസാഹചര്യം പരിഗണിച്ച് മാറ്റിവെച്ചു. ഇറാന്റെ പുതിയ പരമോന്നത നേതാവായി ആര് ചുമതലയേറ്റാലും അവർ തങ്ങളുടെ വധിക്കപ്പെടാനുള്ള പട്ടികയിൽ (Assassination target) ഉണ്ടാകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് കടുത്ത മുന്നറിയിപ്പ് നൽകി. എന്നാൽ തങ്ങൾ ദീർഘകാല യുദ്ധത്തിന് സജ്ജമാണെന്നും അത്യാധുനിക ആയുധങ്ങൾ ഇനിയും പുറത്തെടുത്തിട്ടില്ലെന്നുമാണ് ഇറാന്റെ പ്രതികരണം.
ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ നീക്കങ്ങളെ വിവിധ രാജ്യങ്ങൾ പ്രതിരോധിച്ചു വരികയാണ്. 121 ഡ്രോണുകളും 3 മിസൈലുകളും വെടിവച്ചിട്ടതായി യുഎഇ അറിയിച്ചു. ഇതിൽ യുഎഇയെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ ഫ്രഞ്ച് റഫാൽ വിമാനങ്ങളാണ് തകർത്തത്. 10 ഡ്രോണുകളും 2 ക്രൂസ് മിസൈലുകളും തടഞ്ഞതായി ഖത്തറും വ്യക്തമാക്കി. ഇറാഖ്, സിറിയ വ്യോമാതിർത്തി വഴി വന്ന മിസൈലുകളെ നാറ്റോയുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി തുർക്കിയും അറിയിച്ചു. ഇതിനിടെ കുവൈത്തിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് 11 വയസ്സുകാരി കൊല്ലപ്പെട്ടത് മേഖലയെ കൂടുതൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
സുരക്ഷാ ഭീഷണിയെത്തുടർന്ന് പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും മടങ്ങാൻ അമേരിക്ക നിർദ്ദേശം നൽകി. ദുബായിലെ യുഎസ് കോൺസുലേറ്റിന് നേരെയും ആക്രമണശ്രമമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. യുദ്ധം പടരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രാവിലെ 9 മുതൽ രാത്രി 9 വരെ ഈ സേവനം ലഭ്യമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Iran Warns with US and Israel



