ദോഹ: മിഡിൽ ഈസ്റ്റിൽ ഇറാനും ഇസ്രായേലും തമ്മിൽ ആരംഭിച്ച സൈനിക നീക്കങ്ങളെത്തുടർന്ന് വ്യോമപാതകൾ പെട്ടെന്ന് അടച്ചതോടെ, കാനഡയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള 16 വിദ്യാർത്ഥികളും പ്രൊഫസറും ദോഹയിൽ കുടുങ്ങി. ശ്രീലങ്കയിലെ രണ്ടാഴ്ചത്തെ ബയോളജി ഫീൽഡ് സ്റ്റഡി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് യുദ്ധസാഹചര്യത്തിൽ ഖത്തറിൽ കുടുങ്ങിയത്. ഫെബ്രുവരി 28-ന് ദോഹയിൽ നിന്ന് ടൊറന്റോയിലേക്ക് പുറപ്പെട്ട വിമാനം, ഇറാൻ വ്യോമപാതയ്ക്ക് സമീപമെത്തിയപ്പോൾ സുരക്ഷാ കാരണങ്ങളാൽ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.
ശ്രീലങ്കയിലെ ജൈവവൈവിധ്യത്തെക്കുറിച്ചും വന്യജീവി സംരക്ഷണത്തെക്കുറിച്ചും പഠിക്കാനെത്തിയതായിരുന്നു പ്രൊഫസർ സ്റ്റീഫൻ ലോഗ്‌ഹീഡും സംഘവും. പഠനയാത്രയുടെ ഭാഗമായി ആനക്കൂട്ടങ്ങളുടെയും പക്ഷികളുടെയും ദൃശ്യങ്ങൾ പകർത്തിയും പ്രകൃതിയെ അടുത്തറിഞ്ഞും മടങ്ങിയ വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിതമായാണ് യുദ്ധവാർത്ത കേൾക്കേണ്ടി വന്നത്.ശനിയാഴ്ച വിമാനം ദോഹയിൽ തിരിച്ചിറങ്ങിയപ്പോൾ വിമാനത്താവളത്തിൽ വലിയ തിരക്കും ആശയക്കുഴപ്പവുമാണ് അനുഭവപ്പെട്ടതെന്ന് പ്രൊഫസർ ലോഗ്‌ഹീഡ് പറഞ്ഞു. ഇസ്രായേൽ-യുഎസ് ആക്രമണങ്ങൾ ആരംഭിച്ചതോടെ മേഖലയിലെ പല രാജ്യങ്ങളും വ്യോമപാതകൾ നിരോധിച്ചതാണ് യാത്രാതടസ്സത്തിന് കാരണമായത്.
നിലവിൽ ദോഹയിലെ ഒരു ഹോട്ടലിൽ സുരക്ഷിതരായി കഴിയുകയാണ് ഈ സംഘം. വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് പുലർച്ചെയോടെ വിദ്യാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റിയത്. “സുരക്ഷിതമായി നാട്ടിലെത്തുക എന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾ ധൈര്യത്തോടെയാണ് സാഹചര്യത്തെ നേരിടുന്നത്,” പ്രൊഫസർ ലോഗ്‌ഹീഡ് വ്യക്തമാക്കി.
തങ്ങൾ സുരക്ഷിതരാണെന്നും എന്നാൽ എന്നാണ് മടക്കയാത്ര സാധ്യമാകുക എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാട്സാപ്പ് ഗ്രൂപ്പുകൾ വഴി വിദ്യാർത്ഥികളുടെ മാനസികാവസ്ഥ പരിശോധിക്കാനും വിവരങ്ങൾ കൈമാറാനും പ്രൊഫസർ നിരന്തരം ഇടപെടുന്നുണ്ട്. വിദ്യാർത്ഥികളുടെയും പ്രൊഫസറുടെയും സുരക്ഷ ഉറപ്പാക്കാൻ സർവകലാശാല അധികൃതർ ഗ്ലോബൽ അഫയേഴ്സ് കാനഡയുമായി (GAC) ചേർന്ന് ശ്രമങ്ങൾ തുടരുകയാണ്.
അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്ന അന്താരാഷ്ട്ര ഏജൻസികളുടെ പിന്തുണയും തേടിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് കാനഡ സ്വന്തം പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളുമായി സർവകലാശാല നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പഠനകാര്യങ്ങളിൽ ഇവർക്ക് പ്രത്യേക ഇളവുകൾ നൽകുമെന്നും അധികൃതർ അറിയിച്ചു.
queen-s-university-group-stuck-in-qatar-airspace-closure-iran-israel-u-s-war
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



