ഓസ്റ്റിൻ: അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവെയ്പ്പിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ടെക്സസ് സർവകലാശാലയിലെ മിടുക്കിയായ വിദ്യാർഥിനി സവിത ഷൺമുഖസുന്ദരമാണ് അക്രമിയുടെ വെടിയേറ്റ് മരിച്ചത്. വെസ്റ്റ് സിക്സ്ത് സ്ട്രീറ്റിൽ ജനക്കൂട്ടത്തിന് നേരെയായിരുന്നു ആക്രമണം. സംഭവസ്ഥലത്തെത്തിയ പോലീസ് അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണത്തിൽ 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
സംഭവത്തിന് അന്താരാഷ്ട്ര തലത്തിലുള്ള ഭീകരവാദ ബന്ധമുണ്ടോ എന്ന കാര്യത്തിൽ എഫ്.ബി.ഐ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം ആരംഭിച്ചു. നിലവിൽ ഇറാനിൽ തുടരുന്ന ആഭ്യന്തര സംഘർഷങ്ങളുമായി ഈ ആക്രമണത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന സംശയം ശക്തമാണ്. ഇത് സംബന്ധിച്ച സൂചനകൾ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ സുരക്ഷാ കാരണങ്ങളാൽ അക്രമിയുടെ വിവരങ്ങളോ കൃത്യമായ ലക്ഷ്യമോ പോലീസ് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ടെക്സസ് സർവകലാശാലയിലെ അവസാന വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട സവിത. മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഇരട്ട ബിരുദ പഠനം പൂർത്തിയാക്കി ഈ വരുന്ന മേയിൽ പുറത്തിറങ്ങാനിരിക്കെയാണ് അപ്രതീക്ഷിത ദുരന്തം സവിതയെ തേടിയെത്തിയത്. സർവകലാശാലയിലെ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ തിളങ്ങിയിരുന്ന സവിതയെ ‘സൂപ്പർ സ്റ്റാർ വിദ്യാർഥിനി’ എന്നാണ് അധ്യാപകർ വിശേഷിപ്പിച്ചത്.
സവിതയുടെ വിയോഗം സർവകലാശാലാ സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അതീവ കഠിനാധ്വാനിയായ ഒരു വിദ്യാർഥിനിയെയാണ് തങ്ങൾക്ക് നഷ്ടപ്പെട്ടതെന്ന് സവിതയുടെ അധ്യാപകൻ റസ് ഫിന്നി അനുസ്മരിച്ചു. “ഞങ്ങളുടെ ഏറ്റവും മികച്ച വിദ്യാർഥികളിൽ ഒരാളായിരുന്നു സവിത, ആ വിയോഗം നികത്താനാവാത്തതാണ്,” അദ്ദേഹം എക്സിൽ കുറിച്ചു. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണങ്ങൾ കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് അന്വേഷണ സംഘം. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഓസ്റ്റിൻ പോലീസ് വിഭാഗം അറിയിച്ചു.
was-us-attack-a-retaliation-to-iran-conflict-indian-origin-student-among-dead
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



