വാഷിംഗ്ടൺ: ഇറാൻ്റെ ആണവായുധ നിർമ്മാണവും ഭീകരവാദ പ്രവർത്തനങ്ങളും ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രഖ്യാപിച്ച് പശ്ചിമേഷ്യയിൽ ശക്തമായ സൈനിക നടപടി ആരംഭിച്ച് അമേരിക്ക. ഇറാനെതിരെയുള്ള വ്യോമ-നാവിക ആക്രമണങ്ങൾ വരും ആഴ്ചകളിലും തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഏകദേശം നാല് മുതൽ അഞ്ച് ആഴ്ച വരെ നീണ്ടുനിന്നേക്കാവുന്ന പോരാട്ടത്തിന് അമേരിക്ക സജ്ജമാണെന്നും, ആവശ്യമെങ്കിൽ ഇതിലും കൂടുതൽ കാലം യുദ്ധം തുടരാൻ തങ്ങൾക്ക് മടിയുണ്ടാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മുൻകൂർ നൽകിയ താക്കീതുകൾ ഇറാൻ അവഗണിച്ച സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
ഇതിനോടകം തന്നെ ഇറാന്റെ പത്തോളം നാവിക കപ്പലുകൾ തകർത്തതായി പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെയും ആണവ നിലയങ്ങളെയും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും സംയുക്തമായാണ് ആക്രമണം നടത്തുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ നിയന്ത്രണാതീതമായിരിക്കുകയാണ്. മേഖലയിലെ ഇറാന്റെ സ്വാധീനം പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സഖ്യകക്ഷികൾ നീങ്ങുന്നത്. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളും യുഎസ് പടക്കപ്പലുകളും അറബിക്കടലിലും പേർഷ്യൻ ഗൾഫിലും നിലയുറപ്പിച്ചിട്ടുണ്ട്.
അമേരിക്കൻ നീക്കത്തിന് തിരിച്ചടിയെന്നോണം യുഎഇയിലെ അബുദാബിയിലുള്ള മുസഫ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഇന്ധന ടാങ്കറുകൾ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ ടാങ്കറുകൾക്ക് തീപിടിച്ചെങ്കിലും സാഹചര്യം ഉടൻ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞുവെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി. ദുബായ് ഉൾപ്പെടെയുള്ള സുരക്ഷിത മേഖലകളിലും മിസൈൽ ഭീഷണി നിലനിൽക്കുന്നത് പ്രവാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. യുദ്ധസാഹചര്യത്തെത്തുടർന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പലയിടത്തും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് നിലവിൽ കുടുങ്ങിക്കിടക്കുന്നത്. യുദ്ധം നീണ്ടുനിൽക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാനും കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇറാൻ്റെ ഭാഗത്തുനിന്ന് കൂടുതൽ പ്രത്യാക്രമണങ്ങൾ ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെത്തുടർന്ന് മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്. ലോകരാജ്യങ്ങൾ നയതന്ത്ര ഇടപെടലുകൾക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, ലക്ഷ്യം കാണുന്നത് വരെ പിൻമാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് വാഷിംഗ്ടൺ.
iran-nuclear-threat-us-response
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



