കുവൈത്ത് : പശ്ചിമേഷ്യയിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ശക്തമായതോടെ കുവൈത്തിലും ബഹ്റൈനിലുമുള്ള യുഎസ് പൗരന്മാർക്ക് അമേരിക്കൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശം നൽകി. കുവൈത്തിൽ മിസൈൽ ഭീഷണി നിലനിൽക്കുന്നതിനാൽ പൗരന്മാർ എംബസി പരിസരത്തേക്ക് വരരുതെന്നും വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കണമെന്നും നിർദ്ദേശമുണ്ട്. ജനാലകളിൽ നിന്ന് അകന്നുനിൽക്കാനും സുരക്ഷാ പദ്ധതികൾ പുനഃപരിശോധിക്കാനും എംബസി ആവശ്യപ്പെട്ടു. ബഹ്റൈനിൽ മനാമയിലെ ഹോട്ടലുകളിൽ താമസിക്കുന്നവരോട് ഉടൻ ഒഴിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ ഡ്രോൺ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് എംബസിയുടെ വിലയിരുത്തൽ.
ഇന്ന് രാവിലെ കുവൈത്തിൽ നിരവധി അമേരിക്കൻ സൈനിക വിമാനങ്ങൾ അപകടത്തിൽപ്പെട്ടതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വിമാനങ്ങൾ തകർന്നുവീണെങ്കിലും അതിലുണ്ടായിരുന്ന ക്രൂ അംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും ഇവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. വിമാനങ്ങൾ തങ്ങൾ വെടിവെച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെടുമ്പോൾ, സംഭവത്തിൽ യുഎസ് സേനയുമായി ചേർന്ന് സംയുക്ത സാങ്കേതിക അന്വേഷണം നടന്നുവരികയാണെന്ന് കുവൈറ്റ് വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് കുവൈത്തിലെ യുഎസ് എംബസിക്ക് സമീപവും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ഗൾഫ് മേഖലയുടെ വിവിധ ഭാഗങ്ങളിൽ ഇറാന്റെ ആക്രമണം ഇന്നും തുടരുകയാണ്. കുവൈത്തിലെ അഹ്മദി റിഫൈനറിയിലും യുഎഇയിലെ ആമസോൺ ഡാറ്റാ സെന്ററിലും ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ. ദുബായ് ഉൾപ്പെടെയുള്ള ജിസിസിയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണുകൾ എത്തിയതോടെ മേഖലയാകെ യുദ്ധഭീതിയിലാണ്. ബഹ്റൈനിൽ മിസൈൽ അവശിഷ്ടം പതിച്ച് ഒരാൾ കൊല്ലപ്പെട്ടതായും സ്ഫോടന ശബ്ദങ്ങൾ പലയിടത്തും കേൾക്കുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ജിസിസി കൗൺസിൽ മുന്നറിയിപ്പ് നൽകി. പ്രാദേശിക സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും അമേരിക്കൻ പൗരന്മാർക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പല രാജ്യങ്ങളും തങ്ങളുടെ എംബസി ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായും സൂചനയുണ്ട്.
യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനാൽ ഗൾഫ് മേഖലയിലേക്കുള്ള വ്യോമഗതാഗതം മൂന്നാം ദിവസവും തടസ്സപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള സർവീസുകൾ ഉൾപ്പെടെ വ്യാപകമായി റദ്ദാക്കിയത് ആയിരക്കണക്കിന് പ്രവാസികളെ ദുരിതത്തിലാക്കി. കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളും നിലവിലെ സാഹചര്യം നിരീക്ഷിച്ചു വരികയാണ്. ഇറാന്റെ ഭാഗത്തുനിന്ന് കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വരും മണിക്കൂറുകൾ മേഖലയ്ക്ക് അതീവ നിർണ്ണായകമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US citizens in Kuwait issued strict instructions not to go to embassy premises, vacate hotels!



