ദുബായ്: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായ പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള സർവീസുകൾ ലോകത്തെ പ്രമുഖ ഷിപ്പിംഗ് കമ്പനികൾ താൽക്കാലികമായി റദ്ദാക്കി. ഹപഗ് ലോയ്ഡ് (Hapag-Lloyd), സി.എം.എ സി.ജി.എം (CMA CGM) തുടങ്ങിയ മുൻനിര കമ്പനികളാണ് സുരക്ഷാ ഭീഷണിയെത്തുടർന്ന് ഈ തീരുമാനമെടുത്തത്. മേഖലയിലൂടെ കടന്നുപോകുന്നത് സുരക്ഷിതമല്ലെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) കപ്പലുകൾക്ക് റേഡിയോ സന്ദേശം വഴി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് അടിയന്തര നടപടി.
നിലവിൽ പല കപ്പലുകളും സുരക്ഷിത സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് വഴി കപ്പലുകൾ തിരിച്ചുവിടാനാണ് കമ്പനികളുടെ നീക്കം. യാത്ര പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുമെങ്കിലും ജീവനക്കാരുടെയും ചരക്കുകളുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ മാറ്റം. നിലവിലെ സംഘർഷാവസ്ഥ തുടരുന്ന പക്ഷം വരും ദിവസങ്ങളിലും ഈ പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആഗോള വിപണിയെ വൻതോതിൽ ബാധിക്കുന്നതാണ് ഈ ഗതാഗത തടസ്സം. ലോകത്ത് വിതരണം ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ 20 ശതമാനവും വലിയൊരു ഭാഗം പ്രകൃതിവാതകവും (LNG) നീക്കം ചെയ്യുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. കപ്പലുകൾ കൂട്ടത്തോടെ സർവീസുകൾ മാറ്റുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാൻ സാധ്യതയുണ്ട്. വിതരണ ശൃംഖലയിലുണ്ടാകുന്ന ഈ തടസ്സം ആഗോള സമ്പദ്‌വ്യവസ്ഥയിൽ വരുംദിവസങ്ങളിൽ പ്രതിഫലിച്ചേക്കും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Major shipping companies cancel ship services through the Strait of Hormuz: Global oil supply in crisis



