ടെഹ്‌റാൻ: അതീവ സുരക്ഷാ വലയത്തിനുള്ളിൽ കഴിഞ്ഞിരുന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയെയും പ്രതിരോധ നിരയിലെ പ്രമുഖരെയും ഇസ്രായേൽ വധിച്ചതിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യവിവരങ്ങൾ പുറത്ത്. മാസങ്ങളോളം നീണ്ട സിഐഎയുടെ വിവരശേഖരണവും ഇസ്രായേലിന്റെ അതീവ കൃത്യതയാർന്ന മിസൈൽ ആക്രമണവുമാണ് ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയായി മാറിയത്. അമേരിക്കൻ പ്രതിരോധ വകുപ്പിലെയും രഹസ്യാന്വേഷണ ഏജൻസികളിലെയും വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ആണ് ഈ നിർണ്ണായക വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഖമനെയി അടക്കമുള്ള ഉന്നതരുടെ ഓരോ നീക്കങ്ങളും മാസങ്ങളായി സിഐഎ നിരീക്ഷിച്ചു വരികയായിരുന്നു. ആദ്യം ശനിയാഴ്ച രാത്രിയിൽ ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത് എങ്കിലും അവസാന നിമിഷം കിട്ടിയ ഒരു രഹസ്യവിവരം ഓപ്പറേഷന്റെ സമയം മാറ്റിമറിച്ചു. ശനിയാഴ്ച രാവിലെ ടെഹ്‌റാൻ നഗരമധ്യത്തിലുള്ള ഒരു അതീവ സുരക്ഷാ കേന്ദ്രത്തിൽ ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നുണ്ടെന്നും ഖാംനഈ അവിടെ എത്തുമെന്നുമുള്ള വിവരമാണ് ഇസ്രായേലിന് ലഭിച്ചത്. ഇതോടെ പകൽ തന്നെ ആക്രമണം നടത്താൻ ഇസ്രായേൽ തീരുമാനിക്കുകയായിരുന്നു.
ഇറാൻ പ്രസിഡന്റിന്റെ ഓഫീസുകൾ, നാഷണൽ സെക്യൂരിറ്റി കൗൺസിൽ എന്നിവ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ മേഖലയിലായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) കമാൻഡർ ഇൻ ചീഫ് മുഹമ്മദ് പാക്പൂർ, പ്രതിരോധ മന്ത്രി അസീസ് നസീർസാദെ, മിലിട്ടറി കൗൺസിൽ തലവൻ അഡ്മിറൽ അലി ഷംഖാനി, ഐആർജിസി എയ്‌റോസ്‌പേസ് ഫോഴ്‌സ് കമാൻഡർ സയ്യിദ് മജീദ് മൂസാവി, ഡെപ്യൂട്ടി ഇന്റലിജൻസ് മിനിസ്റ്റർ മുഹമ്മദ് ഷിറാസി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം ഇസ്രായേൽ സ്ഥിരീകരിച്ചു. ഇറാന്റെ പ്രതിരോധ സംവിധാനത്തിന്റെ തലച്ചോറുകളെ ഒറ്റയടിക്ക് ഇല്ലാതാക്കാനുള്ള അവസരമായി ഇസ്രായേൽ ഇതിനെ കണ്ടു.
ഇസ്രായേൽ സമയം രാവിലെ 6 മണിയോടെ യുദ്ധവിമാനങ്ങൾ താവളങ്ങളിൽ നിന്നും പുറപ്പെട്ടു. കൃത്യമായി ലക്ഷ്യം ഭേദിക്കുന്ന ദീർഘദൂര മിസൈലുകളാണ് വിമാനങ്ങളിൽ ഘടിപ്പിച്ചിരുന്നത്. വിമാനങ്ങൾ പുറപ്പെട്ട് രണ്ട് മണിക്കൂറും അഞ്ച് മിനിറ്റും കഴിഞ്ഞപ്പോൾ, കൃത്യം 9:40-ന് ഇറാൻ തലസ്ഥാനത്തെ ഗവൺമെന്റ് കോമ്പൗണ്ടിൽ മിസൈലുകൾ ആഞ്ഞുവീണു. ഉന്നത ഉദ്യോഗസ്ഥർ ഒരു കെട്ടിടത്തിലും ഖമനെയി തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിലുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ രണ്ട് കേന്ദ്രങ്ങളും തകർന്നു വീണു.
ആക്രമണം നടന്ന ഉടൻ തന്നെ ഇസ്രായേൽ പ്രതിരോധ ഉദ്യോഗസ്ഥർ ടെൽ അവീവിലേക്ക് സന്ദേശം അയച്ചു. ടെഹ്‌റാനിലെ വിവിധയിടങ്ങളിൽ ഒരേസമയം ആക്രമണം നടത്തിയെന്നും ഇറാന്റെ രാഷ്ട്രീയ-സുരക്ഷാ മേഖലയിലെ ഉന്നതർ അവിടെ ഒത്തുകൂടിയിരുന്നുവെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഹൈ പ്രിസിഷൻ മിസൈലുകൾ ഉപയോഗിച്ചുള്ള ഈ നീക്കം ലക്ഷ്യം കണ്ടുവെന്ന് ഇസ്രായേൽ സൈന്യം ഉറപ്പിച്ചു. ഈ സന്ദേശം നേരിട്ട് കണ്ട് ഉറപ്പുവരുത്തിയതായാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്.
ആക്രമണത്തിന് പിന്നാലെ ബെഞ്ചമിൻ നെതന്യാഹു ഖമനെയി കൊല്ലപ്പെട്ടുവെന്ന സൂചന നൽകിയെങ്കിലും ഇറാൻ ഇത് ആദ്യം നിഷേധിച്ചു. ഖാംനഈ സുരക്ഷിതനാണെന്നും അദ്ദേഹം ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നുമാണ് ഇറാൻ ഔദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാൽ ഖമനെയിയുടെ ആസ്ഥാനത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നതോടെ ഇറാന്റെ വാദങ്ങൾ ദുർബലമായി. ഒടുവിൽ രാത്രി വൈകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖമനെയി കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാണ് ഇറാൻ ഈ വാർത്ത സ്ഥിരീകരിച്ചത്.
ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. സ്വന്തം രാജ്യത്തിന്റെ ഹൃദയഭാഗത്ത് വെച്ച് പരമോന്നത നേതാവും മുഴുവൻ സൈനിക നേതൃത്വവും കൊല്ലപ്പെട്ടത് ഇറാന് കനത്ത ആഘാതമാണ് നൽകിയിരിക്കുന്നത്. ലോകത്തെ ഞെട്ടിച്ച ഈ നീക്കത്തോടെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഇതിനെതിരെയുള്ള ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Israel breaks through Iran’s iron wall; Operation that killed Khamenei and top commanders unravels! Reports reveal



