ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം അതീവ ഗുരുതരമാകുന്നു. ഇസ്രയേലിനും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും പിന്നാലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഇറാന്റെ ആക്രമണമുണ്ടായി. വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരിക്കേൽക്കുകയും കെട്ടിടത്തിന് നേരിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. ഗൾഫ് മേഖലയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന് നേരെയുണ്ടായ ഈ നീക്കം വലിയ ആശങ്കയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.
യുഎഇയെ ലക്ഷ്യമിട്ട് വൻതോതിലുള്ള വ്യോമാക്രമണമാണ് ഇറാൻ അഴിച്ചുവിടുന്നത്. ഇതുവരെ 137 മിസൈലുകളും 209 ഡ്രോണുകളും യുഎഇക്ക് നേരെ തൊടുത്തുവിട്ടതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിൽ 14 ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചതായാണ് വിവരം. 132 ബാലിസ്റ്റിക് മിസൈലുകളെയും 195 ഡ്രോണുകളെയും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർക്കാൻ സാധിച്ചുവെന്ന് യുഎഇ മന്ത്രാലയം എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും യുഎഇ കുറ്റപ്പെടുത്തി.
ഇസ്രയേലിലെ പ്രധാന നഗരങ്ങളിലും ഇറാൻ കനത്ത നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ടെൽ അവീവിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രയേലി ആംബുലൻസ് സർവീസ് അറിയിച്ചു. ജെറുസലേമിലും പരിസര പ്രദേശങ്ങളിലും തുടർച്ചയായി അപായ സൈറണുകൾ മുഴങ്ങുകയാണ്. ഇതിന് പുറമെ സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ മിസൈൽ വർഷം നടത്തി. ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതായും കെട്ടിടങ്ങൾക്ക് തീപിടിച്ചതായും പ്രവാസികൾ വെളിപ്പെടുത്തി.
മേഖലയിലെ പ്രമുഖ രാജ്യങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ഒരേസമയം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇറാന്റെ നീക്കം ഒരു പൂർണ്ണതോതിലുള്ള പ്രാദേശിക യുദ്ധത്തിലേക്ക് പശ്ചിമേഷ്യയെ നയിക്കുകയാണ്. നിലവിലെ സാഹചര്യം വിലയിരുത്താൻ ലോകരാജ്യങ്ങൾ അടിയന്തര യോഗങ്ങൾ ചേരുന്നുണ്ട്. വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതും വിമാനത്താവളങ്ങളിലെ സുരക്ഷാ കർശനമാക്കിയതും പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ യാത്രകളെ ബാധിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയുള്ള തിരിച്ചടികളെ ഭീതിയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
/iran-strikes-tel-aviv-and-jerusalem-one-dead-21-injured
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



