വാഷിംഗ്ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ അതിശക്തമായ മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ശനിയാഴ്ച പുലർച്ചെ ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി നടത്തിയ കൃത്യതയാർന്ന വ്യോമാക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് പെന്റഗൺ പുറത്തുവിട്ടത്. ഇറാൻറെ ആണവ-മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് സൂചന.
പടിഞ്ഞാറൻ ഇറാനിലെ മിസൈൽ ലോഞ്ചറുകളും ആയുധപ്പുരകളും തകർക്കുന്ന ദൃശ്യങ്ങളാണ് പ്രധാനമായും വീഡിയോയിലുള്ളത്. ഇറാൻറെ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. വർഷങ്ങളായി തുടരുന്ന ആണവ തർക്കങ്ങൾക്കും മേഖലയിലെ പ്രോക്സി ഗ്രൂപ്പുകളുടെ ആക്രമണങ്ങൾക്കും അറുതിവരുത്താനാണ് ഈ നടപടിയെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ടെഹ്‌റാൻ, ഇസ്ഫഹാൻ, ഖോം തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വസതിക്ക് സമീപം പോലും മിസൈലുകൾ പതിച്ചതായും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ഇസ്രായേലിനും നേരെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചു. ബഹ്‌റൈൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടതോടെ മേഖലയിൽ പൂർണ്ണ തോതിലുള്ള യുദ്ധഭീതി പടർന്നിരിക്കുകയാണ്.
ഇറാൻറെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA), ശത്രുക്കൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി. ഇതിനിടെ സാധാരണക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാാനിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. 2025-ലെ വ്യോമയുദ്ധത്തിന് ശേഷം മേഖലയിൽ രൂപപ്പെട്ട സംഘർഷാവസ്ഥയാണ് ഇപ്പോൾ നേരിട്ടുള്ള ആക്രമണത്തിലേക്ക് എത്തിയത്.
ജിനീവയിൽ നടന്ന ആണവ ചർച്ചകൾ പരാജയപ്പെട്ടതും ഇറാന്റെ സൈനിക വിന്യാസവുമാണ് പെട്ടെന്നുള്ള ഈ സൈനിക നീക്കത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ അടച്ചതോടെ വിമാന സർവീസുകളും താറുമാറായി. വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന സൂചന നിലനിൽക്കെ, ലോകം ഒന്നടങ്കം ആശങ്കയോടെയാണ് പശ്ചിമേഷ്യയിലെ മാറ്റങ്ങളെ ഉറ്റുനോക്കുന്നത്.
America ignites fire in Iran; Shocking footage of attack released; West Asia in shock
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



